
ഓഹരിവിപണിയിൽ വൻലാഭം വാഗ്ദാനം നൽകി വയോധികനിൽനിന്ന് 19.62 ലക്ഷം കവർന്നു. മാരാരിക്കുളം സ്വദേശിയായ 85കാരനാണ് തട്ടിപ്പിനിരയായത്. ഡിസംബർ 15ന് ഷെയർ ട്രേഡിങുമായി ബന്ധപ്പെട്ട് യൂടുബിൽ കണ്ട വീഡിയോയിൽനിന്നാണ് തട്ടിപ്പിന്റെ തുടക്കം. വീഡിയോയിലെ ലിങ്കിൽ വിവരങ്ങൾ നൽകിയതോടെ തട്ടിപ്പുകാർ ഫോണിലും മെയിലിലും ബന്ധപ്പെട്ടു.
ബിഎക്സ്ബി മാർക്കറ്റ് എന്ന ഷെയർ ട്രേഡിങ് ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ വ്യക്തി അയച്ചുനൽകിയ ലിങ്കിൽനിന്ന് വ്യാജട്രേഡിങ് ആപ്പ് ഇൻസ്റ്റൾ ചെയ്യുകയായിരുന്നു. തുടർന്ന് ഡിസംബർ 16 മുതൽ ഫെബ്രുവരി രണ്ട് വരെയുള്ള ദിവസങ്ങളിൽ 17 തവണയായി 19,62,768 രൂപ നിക്ഷേപിച്ചു.
വ്യാജ ട്രേഡിങ് ആപ്പിൽ നിക്ഷേപവും ലാഭവും കൃത്രിമമായി കാണിച്ചാണ് തട്ടിപ്പുകാർ വയോധികന്റെ വിശ്വാസം നേടിയത്. പിന്നീട് നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നു. തട്ടിപ്പുകാരെ ബന്ധപ്പെട്ടപ്പോൾ കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. വയോധികന്റെ പണം എത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന് കൈമാറി. വയോധികന്റെ പരാതിയിൽ കേസെടുത്ത ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.