
പശ്ചിമേഷ്യൻ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറാൻ‑ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ ഔദ്യോഗികമായി ‘ഒഫൻസീവ് ക്യാമ്പയിൻ’ പ്രഖ്യാപിച്ചു. ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൈനിക മേധാവി ഇയാൽ സമീർ ഈ പ്രഖ്യാപനം നടത്തിയത്. യുദ്ധതന്ത്രത്തിൽ ഒരു പ്രത്യേക മേഖലയിലെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നടത്തുന്ന ശക്തമായ സൈനിക മുന്നേറ്റത്തെയാണ് ‘ഒഫൻസീവ്’ എന്ന് വിശേഷിപ്പിക്കുന്നത്.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായിട്ടാണ് ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. 2024ലെ വെടിനിർത്തലിന് ശേഷം ആദ്യമായാണ് ഹിസ്ബുള്ള ഇസ്രായേലിന് നേരെ ഇത്ര ശക്തമായ ആക്രമണം നടത്തുന്നത്.
ബെയ്റൂട്ടിലെ ദാഹിയ ഉൾപ്പെടെയുള്ള ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രായേൽ കനത്ത ബോംബാക്രമണം തുടരുകയാണ്. ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. തെക്കൻ ലെബനനിലെ 50 ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോരാൻ ഇസ്രായേൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ മേഖലയിൽ പൂർണ്ണതോതിലുള്ള മറ്റൊരു യുദ്ധത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.