
2030 ഓടെ സംസ്ഥാനത്തു നിന്നും ആട് വസന്ത രോഗം നിർമ്മാർജനം ചെയ്യുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടു വസന്ത രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഘട്ട യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കുടപ്പനക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത എസ് അധ്യക്ഷയായി. മൃസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. റെജിൽ എം സി ഐഎഎസ് സ്വാഗതം പറഞ്ഞു. അഡീഷണൽ ഡയറക്ടർമാരായ ഡോ. സിന്ധു കെ, ഡോ.ജിജിമോൻ ജോസഫ്, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോർഡിനേറ്റർ ഡോ. ഷീല സാലി ടി ജോർജ്, പ്രിൻസിപ്പൽ ട്രെയിനിങ് ഓഫിസർ ഡോ. ഡി ഷൈൻ കുമാർ, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ. ബിജു കെ വർഗീസ് എന്നിവർ സംസാരിച്ചു.
കേന്ദ്രസർക്കാരിന്റെ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആന്റ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ കീഴിലാണ് സംസ്ഥാനത്ത് ആട് വസന്ത രോഗ നിർമ്മാര്‍ജന പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ യജ്ഞത്തിലൂടെ 16 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിലായി നാല് മാസത്തിനു മുകളിൽ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകള്‍ക്കും, 1000 ഓളം വരുന്ന ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നൽകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. മാരക വൈറസ് രോഗബാധ ആയതിനാൽ തന്നെ ഫലപ്രദമായ ചികിത്സകൾ നിലവിലില്ല. പ്രതിരോധ കുത്തിവയ്പ്പിലൂടെ മാത്രമേ ഈ രോഗത്തെ തടയുവാൻ കഴിയുകയുള്ളൂ.
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തില്‍ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫിസർമാരും, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരും കർഷകരുടെ വീടുകളിൽ എത്തി തികച്ചും സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും കുത്തിവയ്പ്പിന്റെ വിവരങ്ങള്‍ ദേശീയതലത്തിലുളള “ഭാരത് പശുധന്‍” പോർട്ടലിൽ റിപ്പോര്‍ട്ട് ചെയ്യുന്നതുമായിരിക്കും. പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിനായി സംസ്ഥാനമൊട്ടാകെ 1819 സ്ക്വാഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നു ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോർഡിനേറ്റർ അറിയിച്ചു. ചടങ്ങിനോട് അനുബന്ധിച്ച്, “ആട് വസന്തയും പ്രതിരോധ മാർഗങ്ങളും” എന്ന വിഷയത്തിൽ ഡോ. അപർണയുടെ നേതൃത്വത്തിൽ സെമിനാറും സംഘടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.