
ഡൽഹിയിലെ ഉത്തംനഗറിൽ ഹോളി ആഘോഷത്തെത്തുടർന്നുണ്ടായ തർക്കം വലിയ സംഘർഷത്തിൽ കലാശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 26കാരനായ തരുൺ കുമാർ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉത്തംനഗർ ജെ ജെ കോളനിയിൽ നടന്ന ഹോളി ആഘോഷങ്ങൾക്കിടെയാണ് സംഭവങ്ങളുടെ തുടക്കം.
നിറം കലർത്തിയ വെള്ളം നിറച്ച ബലൂൺ എറിഞ്ഞു കളിക്കുന്നതിനിടെ, 11 വയസ്സുകാരി എറിഞ്ഞ ബലൂൺ ഉന്നംതെറ്റി നോമ്പെടുത്തിരുന്ന ഒരു സ്ത്രീയുടെ ദേഹത്ത് പതിച്ചു. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം ആദ്യഘട്ടത്തിൽ പരിഹരിച്ചിരുന്നെങ്കിലും പിന്നീട് സ്ത്രീയുടെ ബന്ധുക്കൾ ഇടപെട്ടതോടെ സ്ഥിതി വഷളാകുകയായിരുന്നു.
ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന തരുൺ കുമാറിനെ ഒരു സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തരുൺ മരണത്തിന് കീഴടങ്ങിയത്. മരണവാർത്ത പുറത്തുവന്നതോടെ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം പൊട്ടിപുറപ്പെടുകയായിരുന്നു. പ്രതിഷേധക്കാർ ഉത്തംനഗർ പൊലീസ് സ്റ്റേഷനും മെട്രോ റോഡും ഉപരോധിച്ചു. ഏതാനും വാഹനങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സമാധാനം പുനഃസ്ഥാപിക്കാൻ ദ്രുതകർമ്മ സേനയെയും വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.