
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് “നിങ്ങളുടെ ഫോണിൽ ഫോണ്‍ പേ ആപ്പ് ഉണ്ടെങ്കിൽ എളുപ്പത്തിൽ 12,000 സമ്പാദിക്കാം” എന്ന തരത്തിലുള്ള സന്ദേശം നൽകി കൊണ്ടാണ് തട്ടിപ്പിന് തുടക്കം. ചിത്രം വ്യാജമായി ഉപയോഗിച്ച് വരുന്നതിനാൽ പരസ്യത്തിൽ കൂടുതൽ വിശ്വാസ്യത തോന്നി തട്ടിപ്പ് തിരിച്ചറിയാതെ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിൽ ഫോണ്‍ പേ ആപ്പ് സ്വയം തുറക്കുകയും അവിടെ 1,499 എന്ന തുക കാണിക്കുകയും ചെയ്യും. തുക ലഭിക്കാനായി പിൻ നമ്പർ നൽകുന്നതോടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകും. യഥാർത്ഥത്തിൽ അത് പണം ലഭിക്കുന്ന പേജ് അല്ല, മറിച്ച് 1,499 രൂപ നൽകുവാനുള്ള റിക്വസ്റ്റ് പേയ്മെന്റ് പേജാണ്. പിൻ നമ്പർ നൽകുമ്പോൾ തുക നേരിട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് ട്രാൻസ‌്ഫറാകുന്നത്.
സോഷ്യൽ മീഡിയയിൽ കാണുന്ന പണം സമ്പാദിക്കാനുള്ള എളുപ്പമാർഗം, പ്രമുഖരുടെ ചിത്രങ്ങൾ അടങ്ങിയ പരസ്യങ്ങൾ എന്നിവ തട്ടിപ്പുകളാണ്. യുപിഐ ആപ്പുകൾ ഉപയോഗിക്കുമ്പോൾ പിന്‍ നൽകുന്നത് പണം സ്വീകരിക്കാനല്ല, പണം അയയ്ക്കാനാണെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. പേയ‌്മെന്റ് റിക്വസ്റ്റ് പേജുകൾ ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു. സംശയാസ്പദമായ ലിങ്കുകളിലോ ബട്ടണുകളിലോ ക്ലിക്ക് ചെയ്യരുത്. ഇത്തരത്തിലുള്ള പരസ്യങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന ഹെൽപ്പ് ലൈന്‍ നമ്പരിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ https://cybercrime.gov.in ലൂടെയോ പരാതി നൽകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.