
പശ്ചിമ ബംഗാളിലെ എസ്‌ഐആർ പരാതികൾ അന്വേഷിക്കുന്ന ജുഡീഷ്യൽ ഓഫിസര്‍മാരെ ചോദ്യം ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കോടതി നിയമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഇതിനകം തന്നെ നിശ്ചിത സമയത്തിനപ്പുറം പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ആർ മഹാദേവൻ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. “ജുഡീഷ്യൽ ഓഫിസർമാരെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടരുത്. അവർ ഇതിലും കൂടുതൽ എന്ത് ത്യാഗമാണ് ചെയ്യേണ്ടത്? ബംഗാളിലെ വോട്ടർമാരുടെ പരാതികൾ തീർപ്പാക്കാൻ അവർ അധിക സമയം ജോലി ചെയ്യുകയാണ്. ഇത് ഞാൻ വച്ചുപൊറുപ്പിക്കില്ല”, ചീഫ് ജസ്റ്റിസ് പറഞ്ഞു. എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി ജുഡീഷ്യൽ ഓഫിസർമാർ ഇതുവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കൽ നേരിടുന്നവരുടെ 10.16 ലക്ഷം എതിർപ്പുകളും അവകാശവാദങ്ങളും കൈകാര്യം ചെയ്തിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ജുഡീഷ്യൽ ഓഫിസർമാര്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്ന് സംസ്ഥാന സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും ബെഞ്ച് നിര്‍ദേശം നല്‍കി. ജുഡീഷ്യൽ ഓഫിസർമാരുടെ ജോലിയെ തടസപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേക നിര്‍ദേശവും നല്‍കി. ഇസി പോര്‍ട്ടലുകളടക്കം പരിശോധിച്ച് സാങ്കേതിക തടസങ്ങൾ ഇല്ലെന്നും ഉറപ്പുവരുത്തണം. ജുഡീഷ്യൽ ഓഫിസർമാരുടെ പുതിയ ലോഗിൻ ഐഡികൾ ഉടനടി തയ്യാറാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
പരാതികൾ പരിഹരിക്കാൻ സ്വതന്ത്രമായ സംവിധാനം വേണമെന്ന ആവശ്യത്തെത്തുടർന്ന്, വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും അടങ്ങുന്ന ഒരു ബെഞ്ച് രൂപീകരിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇതിനായി ജഡ്ജിമാരെ ശുപാർശ ചെയ്യാനും നിർദേശിച്ചു. ട്രൈബ്യൂണലിന്റെ മുഴുവൻ ചെലവുകളും തെരഞ്ഞെടുപ്പ് കമ്മിഷൻ വഹിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.