
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ വെച്ച് ഇതര സംസ്ഥാനക്കാരായ മാതാപിതാക്കൾ ഉപേക്ഷിച്ച 13 ദിവസം പ്രായമായ പെൺകുഞ്ഞിനെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തു. കുഞ്ഞിനെ നിയമപരമായി ഉപേക്ഷിക്കാനുള്ള ‘സറണ്ടർ’ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കിയത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ കുഞ്ഞിനെ ഔദ്യോഗികമായി സിഡബ്ല്യുസിക്ക് കൈമാറി.
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ആലപ്പുഴ ശിശുവികാസ് ഭവനിലായിരിക്കും കുഞ്ഞിന്റെ തുടർസംരക്ഷണം. സറണ്ടർ ഡീഡിൽ ഒപ്പുവെക്കുന്നതോടെ കുഞ്ഞിന്റെ പൂർണ്ണ ഉത്തരവാദിത്തം സമിതിക്കായി മാറും. നിയമപരമായ ഈ നടപടിക്രമത്തിലൂടെ കുഞ്ഞിനെ കൈമാറുന്ന മാതാപിതാക്കൾക്കെതിരെ പിന്നീട് അന്വേഷണമോ മറ്റ് നിയമ നടപടികളോ ഉണ്ടാകില്ല എന്നതാണ് ഈ രീതിയുടെ പ്രത്യേകത.
തീരുമാനത്തിൽ പുനരാലോചന നടത്താൻ മാതാപിതാക്കൾക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ മാതാപിതാക്കൾ തിരിച്ചെത്തിയില്ലെങ്കിൽ കുഞ്ഞിനെ ദത്തെടുക്കൽ (അഡോപ്ഷൻ) നടപടികളിലേക്ക് മാറ്റും. വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ജില്ലാ സിഡബ്ല്യുസി ചെയർപേഴ്സൺ ഗീത, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ ഹോം മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ, സ്റ്റാഫ് നഴ്സ് അഞ്ജു എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.