
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധി കൊച്ചിയിലെ ഹോട്ടൽ മേഖലയെ സ്തംഭിപ്പിക്കുന്നു. വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകൾ കിട്ടാതായതോടെ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നൂറിലധികം ഹോട്ടലുകൾ ഇതിനകം താൽക്കാലികമായി അടച്ചുപൂട്ടി. വരും ദിവസങ്ങളിലും വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ നഗരത്തിലെ 40 ശതമാനത്തോളം റസ്റ്റോറന്റുകൾ പൂട്ടേണ്ടി വരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ഐഒസി പ്ലാന്റിലെ സാങ്കേതിക തടസ്സങ്ങളും ലോറി തൊഴിലാളികളുടെ സമരവുമാണ് വിതരണത്തെ തുടക്കത്തിൽ ബാധിച്ചതെങ്കിലും, നിലവിൽ രാജ്യാന്തര തലത്തിലുള്ള ഇന്ധന ഇറക്കുമതിയിലെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. വാണിജ്യ സിലിണ്ടറുകൾ കിട്ടാതായതോടെ ചെറുകിട ഹോട്ടലുകളും തട്ടുകടകളുമാണ് ആദ്യം പ്രതിസന്ധിയിലായത്. കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന് 3,000 രൂപ വരെ ഈടാക്കുന്നതായും പരാതിയുണ്ട്.
നഗരത്തിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയാണ് ഈ പ്രതിസന്ധി നേരിട്ട് ബാധിച്ചിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നതിനായി വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടലുടമകളെ കൂടുതൽ ദുരിതത്തിലാക്കി. വിഷയത്തിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് വിതരണം സുഗമമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.