
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ച് ട്രംപ് ഭരണകൂടം. ഫെഡറൽ റിസർവ് കെട്ടിടങ്ങളുടെ നവീകരണത്തെക്കുറിച്ച് സെനറ്റ് കമ്മിറ്റിക്ക് നൽകിയ സാക്ഷ്യത്തിന്റെ പേരിൽ നീതിന്യായ വകുപ്പ് സമൻസ് അയച്ചതായും ക്രിമിനൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പവൽ വെളിപ്പെടുത്തി. പവലിനെതിരായ അന്വേഷണത്തിന് കൊളംബിയ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ഓഫിസ് മേൽനോട്ടം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് സെൻട്രൽ ബാങ്കിന്റെ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് പവൽ നടത്തിയ പ്രസ്താവന ട്രംപിനെതിരായ അദ്ദേഹത്തിന്റെ ആദ്യ പരസ്യ പ്രതികരണം കൂടിയാണ്. തെളിവുകളുടെയും സാമ്പത്തിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ പലിശനിരക്കുകൾ നിശ്ചയിക്കുന്നത് തുടരാൻ ഫെഡിന് കഴിയുമോ, അതോ രാഷ്ട്രീയ സമ്മർദമോ ഭീഷണിയോ വഴി പണനയം നയിക്കപ്പെടുമോ എന്നീ ചോദ്യങ്ങളാണ് മുന്നിലുള്ളത്. രാജ്യത്തെ നിയമവാഴ്ചയോടും ഉത്തരവാദിത്തത്തോടും എല്ലാക്കാലവും ബഹുമാനമുണ്ട്. ഫെഡറൽ റിസർവിന്റെ ചെയർമാൻ പോലും, നിയമത്തിന് അതീതരല്ല, പക്ഷേ ഈ അഭൂതപൂർവമായ നടപടിയെ ഭരണകൂടത്തിന്റെ ഭീഷണികളുടെയും തുടർച്ചയായ സമ്മർദ്ദങ്ങളുടെയും വിശാലമായ പശ്ചാത്തലത്തിൽ കാണണമെന്നും പവല്‍ വ്യക്തമാക്കി.
അതേസമയം, അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ പവല്‍ യോഗ്യനല്ലെന്ന് ട്രംപ് ആരോപിച്ചു. എക്ലെസ്, കോൺസ്റ്റിറ്റ്യൂഷൻ അവന്യൂ എന്നീ രണ്ട് കെട്ടിടങ്ങളുടെ ആദ്യത്തെ നവീകരണമാണ് ഫെഡ് ഇപ്പോൾ നടത്തുന്നത്. നിലവിലെ നിര്‍മ്മാണ ബജറ്റ് 2.5 ബില്യൺ ഡോളറാണെങ്കിലും പണി പൂര്‍ത്തിയാകുമ്പോള്‍ 3.1 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് ട്രംപ് പറയുന്നത്. പലിശനിരക്കുകൾ കുറയ്ക്കാത്തതിന് പവലിനെ വിമർശിച്ച ട്രംപ്, അദ്ദേഹത്തെ പുറത്താക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 2025 ന്റെ രണ്ടാം പകുതിയിൽ, ഫെഡ് മൂന്ന് തവണ പലിശ നിരക്കുകൾ കുറച്ചു. പണപ്പെരുപ്പത്തിന് മുൻഗാമിയായ ജോ ബൈഡനെയും പലിശനിരക്കുകളെയുമാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. ഫെഡറൽ റിസർവ് ചെയർമാനെ പുറത്താക്കാനുള്ള ട്രംപിന്റെ സമ്മർദം പ്രസിഡന്റുമാരിൽ നിന്ന് സ്വതന്ത്രമായി പലിശനിരക്ക് നിശ്ചയിക്കാനുള്ള സ്ഥാപനത്തിന്റെ അധികാരത്തെ തടസപ്പെടുത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.