പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ചരക്ക് ലോറുകളിൽ കയറിപ്പറ്റി ഡ്രൈവർമാരിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്തു കൊണ്ടിരുന്ന പ്രതിയെ പോലീസ് പിടികൂടി.
ചേർത്തല മുൻസിപ്പൽ നാലാം വാർഡിൽ വേലംപറമ്പ് വീട്ടിൽ ഷമീർ (38) നെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ‑എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴ‑കൊല്ലം ഭാഗങ്ങളിലേക്കും തിരികെയും പോകുന്ന ചരക്ക് ലോറികളെ കൈകാണിച്ചു കയറിപ്പറ്റിയാണ് പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്തിയത്. തന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് ഒരു കോൾ ചെയ്യുന്നതിന് ഫോൺ തരണമെന്നും ആവശ്യപ്പെട്ട ശേഷം ഫോൺ കൈക്കലാക്കി കോൾ ചെയ്യാൻ എന്ന വ്യാജേന പുറത്തിറങ്ങിയശേഷം കടന്നു കളയുകയായിരുന്നു ഇയാളുടെ രീതി.
മോഷ്ടിച്ച ഫോണുകൾ കേരളത്തിലെ വിവിധ മൊബൈൽ ഷോപ്പുകളിലായി ഇയാളുടെ ഐഡി പ്രൂഫ് ഉൾപ്പെടെ നൽകി വിൽപ്പന നടത്തും. കഴിഞ്ഞദിവസം ചേർത്തല പോലീസ് സ്റ്റേഷനിൽ ലഭിച്ച ഒരു പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ലാ പോലീസ് മേധാവി ചരിത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ വി ബെന്നിയുടെ നേതൃത്വത്തിൽ ചേർത്തല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബി വിനോദ് കുമാർ, സബ് ഇൻസ്പെക്ടർ വി ജെ ആന്റണി, ആർ എൽ മഹേഷ്, സീനിയർ സിപിഒ മാരായ ഗിരീഷ്, അരുൺകുമാർ, പ്രവീഷ്, അനീഷ്, കിഷോർ ചന്ത്, സുനിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary: A man who steals mobile phones by pretending to be a police officer has been arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.