
ശാരീരികമോ മറ്റ് തടസ്സങ്ങളോ കാരണം യോഗ്യരായ ഒരു വോട്ടറുടെയും വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റി ഓണ്‍ ആക്സസിബിള്‍ ഇലക്ഷൻ രൂപീകരിച്ചിട്ടുള്ളത്. കമ്മിറ്റിയുടെ ഈ വർഷത്തെ രണ്ടാമത്തെ മീറ്റിംഗ് 2025 ജൂലൈ 29‑ന് വൈകുന്നേരം 4 മണിക്ക് നിയമസഭാ സമുച്ചയത്തിലെ 5 A ഹാളിൽ കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ (സിഇഒ) അദ്ധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന ഭിന്ന ശേഷി കമ്മീഷണർ, സാമൂഹിക നീതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ, ഭിന്നശേഷി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഭിന്നശേഷി സൗഹൃദമായ സമ്മതിദാനാവകാശം രേഖപ്പെടുത്തൽ എന്ന ആശയത്തെ ആസ്പദമാക്കി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകൾ, ആശയങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യുകയായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട.
പ്രാദേശിക തലത്തിലുള്ള വർക്ക്ഷോപ്പുകളുടെ നടത്തിപ്പ്, ബോധവൽക്കരണ കാമ്പെയ്നുകൾ, ദൃശ്യമായി വ്യക്തമല്ലാത്ത വൈകല്യങ്ങൾ (ഉദാ: ബൗദ്ധിക വൈകല്യങ്ങൾ, വികാസ വൈകല്യങ്ങൾ) ഉൾപ്പെടുത്തൽ എന്നിവയെക്കുറിച്ച് നിരവധി നിർദ്ദേശങ്ങൾ പങ്കുവെക്കപ്പെട്ടു. ഈ വർക്ക്ഷോപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം, ജില്ലാ കളക്ടർമാർ, സ്പെഷ്യൽ സ്കൂളുകൾ, വീൽചെയർ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്ന അടിസ്ഥാന തലത്തിലുള്ള സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ബൂത്ത് ലെവൽ ഓഫീസർമാർ (BLOs) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി, തെരഞ്ഞെടുപ്പുകളുടെ ആക്സസിബിലിറ്റി ഉറപ്പാക്കാൻ ആവശ്യമായതും സംവേദനാത്മകവുമായ പരിശീലന പരിപാടികൾ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
വർക്ക്ഷോപ്പിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ക്രോഡീകരിക്കുന്നതിനായി ഒരു സബ് കമ്മിറ്റി രൂപീകരിക്കാനും ടി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വിശകലനം ചെയ്യാൻ ഈ ആഴ്ച തന്നെ ഓൺലൈനായി ഒരിയ്ക്കൽ കൂടി യോഗം കൂടാനും തീരുമാനിച്ചു. ഇത്തരത്തിൽ ഒരു യോഗം വിളിച്ചു ചേർക്കുകയും വർക് ഷോപ്പ് നടത്താൻ തീരുമാനിക്കുകയും ചെയ്ത ചീഫ് ഇലക്ട്രൽ ഓഫീസർ, ഡോ. രത്തൻ യു കേൽക്കറിന്റെ നടപടി സംഘടനാനേതാക്കൾ സ്വാഗതം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.