11 January 2026, Sunday

Related news

January 9, 2026
January 8, 2026
January 8, 2026
January 1, 2026
December 25, 2025
December 19, 2025
December 7, 2025
December 6, 2025
December 3, 2025
December 2, 2025

കടുത്ത വരള്‍ച്ചയില്‍ നാശം സംഭവിച്ച ഏലകൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കൃഷിവകുപ്പിന്റെ പ്രത്യേക സംഘം

Janayugom Webdesk
നെടുങ്കണ്ടം
May 6, 2024 9:39 pm

കടുത്ത വരള്‍ച്ചമൂലം ഉണ്ടായ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായ ആഘാതം വിലയിരുത്തുവാനായി ഉന്നതതലസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലയിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന കൃഷിവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ജില്ലയിലെ ഏലത്തിന്റെ വ്യാപകമായ കൃഷി നാശം ശ്രദ്ധയില്‍പെട്ട കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അടിയന്തിരമായി ഓണ്‍ലൈന്‍ മീറ്റിംഗ് കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്തിരുന്നു. കടുത്ത വേനലിനെ തുടര്‍ന്നുണ്ടായ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് നേരിട്ട് എത്തി പഠനം നടത്തി റിപ്പോര്‍ട്ട് വേഗത്തില്‍ നല്‍കുവാന്‍ ജില്ലാ കൃഷിവകുപ്പ് ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം മന്ത്രി നല്‍കി. ഇതിനെ തുടര്‍ന്നാണ് ജില്ലയില്‍ കനത്ത വരള്‍ച്ച മൂലം കൃഷിനാശം സംഭവിച്ച പ്രദേശങ്ങളില്‍ കൃഷിവകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍, ജില്ലാ കൃഷി ഓഫീസര്‍ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്. ജില്ലയിലെ എല്ലാ ബ്ലോക്കുകള്‍ കേന്ദ്രികരിച്ചും സമാനമായ രീതിയിലുള്ള പഠനം കാര്‍ഷിക സര്‍വ്വകാലശാല പ്രതിനിധിയായ നോഡല്‍ ഓഫീസര്‍, കൃഷിവകുപ്പിന്റെ അസിസ്റ്റഡന്റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. നെടുങ്കണ്ടം, ഉടുമ്പന്‍ചോല, ബൈസണ്‍വാലി പഞ്ചായത്തുകളിലെ കുഴിക്കൊമ്പ്, പൊന്നാമല, മാവടി, ബൈസണ്‍വാലി മേഖലകളിലെ കൃഷിനാശം സംഭവിച്ച അമ്പതില്‍പരം കൃഷിയിടങ്ങളിലാണ് ഇന്നലെ പ്രത്യേക സംഘം സന്ദര്‍ശനം നടത്തിയത്.

ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ സെലീനാമ്മ കെ പി, ജില്ലാ ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍(ക്രെഡിറ്റ്) അമ്പിളി സി, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യുറോ അസി. ഡെയറക്ടര്‍ ജാസ്മിന്‍ തോമസ്, നെടുങ്കണ്ടം ബ്ലോക്ക് അസി ഡയറക്ടര്‍ രശ്മി വിജയന്‍, നെടുങ്കണ്ടം കൃഷി ഓഫീസര്‍ അനന്ദു രാജ്, കൃഷി അസിസ്റ്റന്‍ഡ് കെ വേണുഗോപാല്‍, ഉടുമ്പന്‍ചോല കൃഷി ഓഫീസര്‍ ആശാ റോബിന്‍, ബൈസണ്‍വാലി കൃഷി ഓഫീസര്‍ സജീവ്, വാര്‍ഡ് മെമ്പര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘമാണ് മേഖലയില്‍ എത്തിയത്. വരള്‍ച്ചയുടെ രൂക്ഷത, കൃഷിനാശത്തിന്റെ വ്യാപ്തി, തുടര്‍ നാശനഷ്ടങ്ങള്‍ ഉയരുവാനുള്ള സാധൃത, തടയുവാനുള്ള മാര്‍ഗ്ഗങ്ങള്‍, നശിച്ച ഏലത്തിനെ പുനര്‍ജീവിപ്പിക്കുവാനുളള മാര്‍ഗ്ഗങ്ങള്‍ അടക്കമുള്ള വിഷയങ്ങളാണ് പഠനവിധേയമാക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഏലം കൊടും വരള്‍ച്ചയെ തുടര്‍ന്ന് വ്യാപക നാശം സംഭവിച്ചു. ഇതിനോടൊപ്പം, കുരുമുളക്, ജാതി അടക്കമുള്ളയ്ക്കും കൃഷി നാശവും ഉണ്ടായി.

കൃഷിയെ രക്ഷിക്കുന്നതിനായി നനയ്ക്കല്‍, പുതയിടില്‍, പച്ചനെറ്റ് ഇടീല്‍ തുടങ്ങിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ നടത്തിയെങ്കിലും പരാജപ്പെടുകയായിരുന്നു. വലിയ നാശനഷ്ടമാണ് കടുത്ത വേനലിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നതെന്ന് വെന്ന് ജില്ലാ കൃഷി ഓഫീസര്‍ സെലീനാമ്മ പറഞ്ഞു. 108 ദിവസമായി മഴ ലഭിക്കാതെ വന്നതോടെ മണ്ണിന്റെ ഊഷ്മാവ് 46 ഡിഗ്രിയിലേയ്ക്ക് എത്തിയത് കൃഷി നാശം വ്യാപകമാകാന്‍ കാരണമായതായി ഏലം ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞര്‍ പറയുന്നു. നാളെ കുമളി, വണ്ടിപെരിയാര്‍ മേഖലകളിലെ വന്‍ കൃഷിനാശങ്ങള്‍ സംഘം സന്ദര്‍ശനം നടത്തും.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.