ഇലക്ട്രിക്, സോഫ്‍റ്റ്‍വേർ അധിഷ്ഠിത വാഹനങ്ങളിലേക്കുള്ള മാറ്റം ഉൾക്കൊണ്ട് ഭാവിയിലെ ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യയുടെ കേന്ദ്രമായി മാറാൻ തിരുവനന്തപുരം സുസജ്ജമാണെന്ന് റവന്യുമന്ത്രി കെ രാജൻ. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനു (കെഎസ്ഐഡിസി) മായി സഹകരിച്ച് സിഐഐ കേരള സംഘടിപ്പിച്ച കേരള ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റ് (കെഎടിഎസ് 2025) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുസ്ഥിര, പരിസ്ഥിതി സൗഹൃദ ഭാവി ഉറപ്പാക്കുന്നതിൽ ഇവി, എസ്‍ഡിവി മൊബിലിറ്റി എന്നിവയിലേക്കുള്ള മാറ്റം സുപ്രധാനമാണ്. ലോകനിലവാരത്തിലുള്ള ഹൈടെക് ആവാസവ്യവസ്ഥ വികസിപ്പിച്ചെടുത്ത തിരുവനന്തപുരം നഗരത്തിന് ഈ മേഖലയിൽ വൻ സാധ്യതകളാണുള്ളതെന്നും മന്ത്രി രാജൻ ചൂണ്ടിക്കാട്ടി.
ഇലക്ട്രിക് വാഹന വിപണിയിലെ കേരളത്തിന്റെ മുന്നേറ്റം ആ മേഖലയിലെ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷനായ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ടാറ്റയുടെ ഇലക്ട്രിക് കാർ വിപണനത്തിന്റെ 20 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്ന കണക്ക് ഇലക്ട്രിക് വാഹന വിപണിയിലെ മുന്നേറ്റം കാണിക്കുന്നു.
നാലിലൊരു കുടുംബത്തിന് നിലവിൽ കാറുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്തെ കേരളത്തിന്റെയും രാജ്യത്തിന്റെയും ഓട്ടോമോട്ടീവ് വ്യവസായങ്ങളുടെ ഹബ്ബാക്കുകയാണ് സർക്കാർ നയം. കേരളത്തിന്റെ നൈപുണ്യശേഷി ഓട്ടോമോട്ടീവ് മേഖലയിൽ ഉപയോഗിക്കാൻ നിക്ഷേപകർക്ക് കഴിയുന്ന സാഹചര്യവും നിലവിലുണ്ട്. സുരക്ഷിതത്വവും കൃത്യതയും ഉറപ്പാക്കുന്ന സോഫ്റ്റ്‌വേർ സഹായത്തോടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതകൾ കേരളം തിരിച്ചറിയുന്നു. ഇലക്ട്രിക് വാഹന നയത്തിനനുസൃതമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്നും സുരക്ഷിതമായ നിക്ഷേപത്തിനും വ്യവസായ സഹകരണത്തിനും കേരളം ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഐഡിസി ചെയർമാൻ സി ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ബിഎംഡബ്ല്യു ടെക് വർക്സ് ഇന്ത്യ സിഇഒ ആദിത്യ ഖേര, മേഴ്സിഡസ് ബെൻസ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ, സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വിനോദ് മഞ്ഞില, കെപിഎംജി പാർട്ണറും ബിസിനസ് കൺസൾട്ടിങ് മേധാവിയുമായ വിനോദ് കുമാർ ആർ, സിഐഐ തിരുവനന്തപുരം സോൺ ചെയർമാനും ആക്സിയ ടെക്നോളജീസ് ഫൗണ്ടറും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.