12 February 2026, Thursday

Related news

February 11, 2026
February 8, 2026
February 6, 2026
February 1, 2026
January 28, 2026
January 8, 2026
January 1, 2026
January 1, 2026
December 25, 2025
December 16, 2025

കായികമേഖലയ്ക്ക് പ്രതീക്ഷയേകി നിര്‍മ്മിച്ച വിദ്യാനഗറിലെ നീന്തല്‍ക്കുളം; അഞ്ചുമാസമായി അടച്ചിട്ട നിലയില്‍

Janayugom Webdesk
കാസര്‍ഗോഡ്
April 17, 2025 10:53 am

കാസര്‍ഗോഡിന്റെ കായിക മേഖലയ്ക്ക് പ്രതീക്ഷയേകി ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ സാമൂഹിക സുസ്ഥിരത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച, ജില്ലാ ഭരണകൂടത്തിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കാസര്‍കോട് നഗരസഭയുടെയും സംയുക്ത ഉത്തരവാദിത്വത്തില്‍ കൈമാറിയ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ നീന്തല്‍കുളം അധികൃതരുടെ അനാസ്ഥമൂലം അഞ്ച് മാസമായി അടച്ചിട്ട നിലയില്‍. 1.72 കോടി രൂപ ചെലവിട്ടാണ് എച്ച് എ എല്‍ പൂര്‍ണമായും സൗജന്യമായി നീന്തല്‍കുളം അനുവദിച്ചത്. ഉദ്ഘാടനത്തിന് ശേഷം ഒരു വര്‍ഷത്തോളമുള്ള കാലയളവില്‍ 200 ഓളം പേര്‍ക്കാണ് ഇവിടെ നീന്തല്‍ പരിശീലനം നല്‍കിയത്. ജില്ലാ അക്വാറ്റിക് അസോസിയേഷന് കീഴിലുള്ള പരിശീലകരായിരുന്നു പരിശീലനം നല്‍കിയിരുന്നത്.മൂന്ന് വയസ് മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ പരിശീലനത്തിന് എത്തിയിരുന്നു. അതിനിടെ മോട്ടോറുകളടക്കമുള്ളവ തകരാറിലാകുകയും നീന്തല്‍കുളത്തിന് സമീപം വൈദ്യുതി ഷോക്കടിക്കുന്നതും പതിവായതോടെ കഴിഞ്ഞ നവംഹറില്‍ നീന്തല്‍കുളം താത്കാലികമായി അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയായിരുന്നു. എന്നാല്‍ അഞ്ച് മാസം പിന്നിട്ടിട്ടും നീന്തല്‍ കുളം തുറന്നുകൊടുക്കാന്‍ നടപടിയുണ്ടായില്ല. നിര്‍മാണ പ്രവൃത്തിയില്‍ അപാകതയുള്ളതായി തുടക്കത്തിലെ പരാതിയുയര്‍ന്നിരുന്നു. ആറ് മാസം കൊണ്ട് തന്നെ പല സാമഗ്രികളും തകരാറിലായി. നാല് മോട്ടോറുകളും ഒരു വര്‍ഷം കൊണ്ട് തന്നെ പ്രവര്‍ത്തന രഹിതമായി. 

നീന്തല്‍കുളത്തിന് പുറത്തേക്ക് വെള്ളം ഒഴുകുന്നതും മാലിന്യങ്ങള്‍ കെട്ടിനില്‍ക്കുന്നതും പതിവായി. അതിനിടെ വൈദ്യുതി ഷോക്കേല്‍ക്കുന്നതായും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നീന്തല്‍കുളം അടച്ചിട്ടത്. താത്കാലികമായി അടച്ചിടുന്നതായി അറിയിപ്പുണ്ടായെങ്കിലും പിന്നീട് തുറക്കാനുള്ള നടപടി ഉണ്ടായില്ല. സ്കൂള്‍ അവധിക്കാലമായതിനാല്‍ ദിവസേന നിരവധി കുട്ടികളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ ഗേറ്റ് പൂട്ടികിടക്കുന്നതിനാല്‍ തിരിച്ച് മടങ്ങേണ്ട സ്ഥിതിയാണ്. സമീപം സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ നല്‍കിയ നമ്പര്‍ പകുതി ഭാഗം പെയിന്റടിച്ച നിലയിലാണ്. അതിനാല്‍ ഇവിടെ എത്തുന്നവര്‍ക്ക് ബന്ധപ്പെട്ടവരില്‍ നിന്ന് കാര്യം അറിയാനും ആവുന്നില്ല. കാസര്‍കോടിന്റെ കായികതാരങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്ന നീന്തല്‍കുളം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തുറന്ന് പ്രവൃത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നീന്തല്‍ താരങ്ങള്‍ ആവശ്യപ്പെട്ടു. അറ്റക്കുറ്റ പണി പൂര്‍ത്തിയായിട്ടുണ്ടെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം ജില്ലാ കലക്ടറുടെ അനുമതിയോടെ നീന്തല്‍കുളം തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടിയുണ്ടാവുമെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ പറഞ്ഞു. ഉടന്‍ തന്നെ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് നീന്തല്‍ കുളം തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗവും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.