
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, അറസ്റ്റിലായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മാർക്കറ്റിങ് തലവൻ നിഖിൽ സോസാലെയുടെ ഹർജി പരിഗണിച്ച കോടതി ആവശ്യം ഉടനടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
നേരത്തെ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മാർക്കറ്റിംഗ് തലവൻ നിഖിൽ സോസാലെ, ഇവന്റ് മാനേജ്മെൻ്റ് കമ്പനിയായ ഡിഎൻഎയുടെ വൈസ് പ്രസിഡൻ്റ് സുനിൽ മാത്യു, കിരൺ സുമന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തങ്ങൾക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായ നിഖിൽ സോസാലെയും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആവശ്യപ്രകാരമാണ് തങ്ങളുടെ അറസ്റ്റ് എന്നായിരുന്നു ഇരുകൂട്ടരുടെയും വാദം.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ജില്ലാ അതിർത്തി വിട്ടുപോകരുതെന്നും നിർദേശിച്ചു. കേസ് ജൂൺ 16‑ന് വീണ്ടും പരിഗണിക്കും. ഇതിനിടെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഡോക്ടർ കെ ഗോവിന്ദരാജുവിനെ സ്ഥാനത്ത് നിന്ന് നീക്കി. ആർസിബിയുടെ ആഘോഷച്ചടങ്ങുകൾ നടത്താൻ തിടുക്കം കൂട്ടിയത് കെ ഗോവിന്ദരാജുവാണെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.