
എറണാകുളത്ത് വിദ്യാർത്ഥിനിയായ ജാസ്ലിയ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ മുഖ്യപ്രതിയായ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം ഒളിവിൽ പോയ മകനെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പിടികൂടിയത്. അറസ്റ്റിലായ ജോർജ് മാത്യുവിനെ അങ്കമാലി സ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. കോട്ടയം അതിരമ്പുഴ സ്വദേശികളായ ഇവർ വീട് പൂട്ടി മറ്റൊരു സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പിതാവിനെതിരെ പോലീസ് നടപടിയെടുത്തത്. കഴിഞ്ഞ മാസം 28-ാം തീയതിയാണ് പാർട്ട് ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ജാസ്ലിയയെ സിറിയക് ഓടിച്ച വാഹനം ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ജാസ്ലിയ മരണത്തിന് കീഴടങ്ങിയത്. മരണശേഷം ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.