
പശുമാംസം വിറ്റെന്ന് ആരോപിച്ച് ഡൽഹി സർവകലാശാല നോർത്ത് ക്യാംപസിന് സമീപം വിജയനഗറിലെ മാംസക്കച്ചവടക്കാരനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. കടയുടമ ചമൻ കുമാറിനാണ് മർദനമേറ്റത്. കടയിൽനിന്നു മാംസം വാങ്ങിയ പതിനഞ്ചുകാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടയ്ക്കു മുന്നിൽ ആളുകൾ കൂട്ടമായെത്തുകയും കടയുടമ ചമൻ കുമാറിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇദ്ദേഹത്തെ മർദിക്കുന്നത് തടയാൻ ശ്രമിച്ച വിദ്യാർത്ഥികളെയും ആൾക്കൂട്ടം ആക്രമിച്ചതായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ ആരോപിച്ചു. പതിനഞ്ചുകാരൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയിൽനിന്നു ശേഖരിച്ച മാംസത്തിന്റെ സാംപിൾ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡല്‍ഹി സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ താമസിക്കുന്ന പ്രദേശമാണ് ആക്രമണം നടന്ന വിജയ നഗർ. ഈ പരിസരത്ത് താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍നിന്നുമുള്ള വിദ്യാർത്ഥികളുടെ താമസ സ്ഥലങ്ങള്‍ റെയ്ഡ് ചെയ്യണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടതായി എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടതായി വൃന്ദ കാരാട്ട് മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. മലയാളികളടക്കമുള്ള വിദ്യാർത്ഥികളുടെയും കടയുടമയുടെ കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച് പൊലീസ് ഉറപ്പു നൽകിയിട്ടുണ്ടെന്ന് എസ്എഫ്ഐ നേതാവ് സൂരജ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.