16 January 2026, Friday

21 പേര്‍ കൊല്ലപ്പെട്ട ഇരട്ടസ്ഫോടനക്കേസില്‍ ലഷ്കര്‍ ഇ തൊയിബ നേതാവിനെ ഹരിയാന കോടതി വെറുതെവിട്ടു

web desk
ന്യൂഡല്‍ഹി
February 18, 2023 9:56 am

ഇന്ത്യൻ മുജാഹിദീൻ പരിശീലകനും ലഷ്കർ ഇ തൊയിബ നേതാവുമായ അബ്ദുൾ കരീം തുണ്ടയെ കോടതി വെറുതെവിട്ടു. 1997 റോഹ്താക് ഇരട്ട സ്ഫോടനക്കേസില്‍ ഇയാള്‍ക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹരിയാനയിലെ റോത്തക് സെഷൻസ് കോടതിയുടേതാണ് വിധി. അജ്മീർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന തുണ്ടയെ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. 1996ൽ നടന്ന സോനിപത് സ്ഫോടനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു തുണ്ട. ഈ രണ്ടു കേസുകളിലും ഇയാളെ വെറുതെവിട്ടെന്നും പൊലീസിന് മതിയായ തെളിവുകൾ നൽകാനായില്ലെന്നും അഡീഷനൽ സെഷൻസ് കോടതി ജഡ്ജി രാജ്കുമാർ യാദവ് വിധി പ്രസ്താവിച്ച് പറഞ്ഞു.

ന്യൂഡൽഹിയിലും പാനിപതിലും സോനിപത്തിലും ലുധിയാനയിലും കാൺപൂരിലും വാരണാസിയിലും 1996നും 1998നും ഇടയിൽ ഉണ്ടായ സ്ഫോടനങ്ങളിൽ 21 പേരാണ് മരിച്ചത്. 400ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1997ൽ ഹരിയാനയിലെ പച്ചക്കറി മാർക്കറ്റിലായിരുന്നു ആദ്യസ്ഫോടനം നടന്നത്. പിന്നീട് ഖിലാ റോഡിലുള്ള ലാൽ മസ്ജിദ് പ്രദേശത്ത് രണ്ടാം സ്ഫോടനവും നടന്നു. ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ നിന്നായിരുന്നു ദൽഹി പൊലീസ് ഇയാളെ പിടികൂടിയത്.

രണ്ടായിരത്തിൽ തുണ്ട കൊല്ലപ്പെട്ടതായി അഭ്യൂഹം പടർന്നിരുന്നു. ഇതോടെ ഇയാൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ 2005ൽ അറസ്റ്റിലായ ലഷ്കർ നേതാവ് അബ്ദുൾ റസാഖ് മസൂദാണ് തുണ്ട ജീവിച്ചിരിപ്പുണ്ടെന്ന കാര്യം പൊലീസിനോട് പറയുന്നത്.

ഉത്തർപ്രദേശിൽ ജനിച്ച ഇയാൾ 1980കളിലാണ് പാകിസ്ഥാനിൽ എത്തുന്നത്. അവിടെ നിന്നും ഐഎസ്ഐയുടെ പരിശീലനം നേടി. ബംഗ്ലാദേശിലേക്ക് കടന്ന് ലഷ്കറിന്റെ നേതാവ് സക്കി ഉർ റഹ്‌മാൻ ലാഖ്വിയുമായി അടുപ്പംസ്ഥാപിച്ചു. തുടർന്ന് ലഷ്കർ ഇ തൊയ്ബയുടെ ബോംബ് നിർമ്മാണ വിദഗ്ധനായി. പിന്നീട് ഇന്ത്യൻ മുജാഹിദീന്റെ പരിശീലകനായും മാറി. ജെയ്ഷ് ഇ മൊഹമ്മദ്, ജമാത്ത് ഉദ് ദാവാ എന്നീ ഭീകരസംഘടനകളുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. അന്താരാഷ്ട്ര തലത്തിലും നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

Eng­lish Sam­mury: Haryana court acquits Lashkar-e-Tai­ba leader ter­ror­ist abdul karim tun­da in rohtak twin blasts case that killed 21 people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.