
ഡൽഹിക്ക് പിന്നാലെ മുംബൈയിലെയും വായു ഗുണനിലവാരം വഷളാകുന്നു. ലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്കുള്‍ പ്രകാരം നഗരത്തിലെ പല ഭാഗങ്ങളിലും 150–200 എന്ന നിലയിലാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. വായുഗുണനിലവാരം മോശമാകുന്നത് ഭരണസംവിധാനത്തിന്റെ വീഴ്ചയാണെന്ന് വിമര്‍ശിച്ച് കോൺഗ്രസും ശിവസേനയും രംഗത്തെത്തിയിരുന്നു. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനും സംസ്ഥാന സർക്കാരും വായു ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസും ശിവസേനയും (യുബിടി) ആരോപിച്ചു.
സംസ്ഥാന സർക്കാരിന് വായുമലിനീകരണം സംബന്ധിച്ച ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു. മുംബൈ നഗരത്തിലെ വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് അധികൃതർ സമ്മതിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ തീപ്പിടിത്തം ഉണ്ടാകുന്നതും പതിവാണ്. ഇവയെല്ലാം പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നതെന്നും സാവന്ത് ആരോപിച്ചു.
നഗരത്തിലെ മലിനീകരണ തോത് സംബന്ധിച്ച് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (എംപിസിബി), അമിക്കസ് ക്യൂറി എന്നിവർ സ്വീകരിച്ച പരസ്പരവിരുദ്ധമായ നിലപാടുകളിൽ മുംബൈ ഹൈക്കോടതി വെള്ളിയാഴ്ച അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിഎംസിയുടെ മലിനീകരണ നിയന്ത്രണ മാർഗനിർദേശങ്ങൾ യഥാർഥത്തിൽ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മുംബൈയിലെ രണ്ട് നിർമ്മാണ മേഖലകൾ പരിശോധിക്കാൻ കോടതി അഞ്ചംഗ സമിതിയെ രൂപികരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.