രണ്ടാമതും പപ്പടം നൽകാത്തതിനെ തുടർന്ന് കല്യാണ സദ്യക്കിടയിൽ കൂട്ടത്തല്ല്. സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം വധു വരൻമാർ മടങ്ങി കഴിഞ്ഞായിരുന്നു സംഘർഷം. മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തിൽ വെച്ച് നടന്നത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിംങ്സ് തേടിയെത്തിയ സംഘമാണ് ബന്ധുക്കൾ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്.
ആദ്യം ടച്ചിംങ്സ് ചോദിച്ചെത്തിയ സംഘം സദ്യ കഴിക്കാൻ ഇരുന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഭക്ഷണം കഴിക്കാൻ ഇരുന്ന മദ്യപിച്ച സംഘത്തിൽ ഒരാൾ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു. ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി ഇവർ വാക്കേറ്റമുണ്ടായി.പിന്നീട് ഉടലെടുത്ത സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്ക് പൊട്ടലുണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. രണ്ടു പേരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.