16 December 2025, Tuesday

Related news

December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025

കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു; പുല്‍പ്പള്ളി മേഖല അതിരൂക്ഷ വരള്‍ച്ചയിലേക്ക്

Janayugom Webdesk
പുല്‍പ്പള്ളി
February 26, 2025 11:04 am

കബനിനദി നിറഞ്ഞൊഴുകുമ്പോഴും പുല്‍പ്പള്ളി മേഖലയിലെ അതിര്‍ത്തിപ്രദേശങ്ങള്‍ അതിരൂക്ഷമായ വരള്‍ച്ചയുടെ പിടിയിലേക്ക്. കന്നാരം പുഴയിലും മുദ്ദള്ളി തോട്ടിലും ജലനിരപ്പ് വന്‍തോതില്‍ താഴുന്നത് കര്‍ഷകരെയെടക്കം ആശങ്കയിലാക്കിയിരിക്കുകയാണ്. കബനിയില്‍ ജലമണ്ടെങ്കിലും തീര പ്രദേശങ്ങള്‍ വരണ്ടുണങ്ങിയതോടെ കാര്‍ഷികവിളകളായ കുരുമുളക്, കാപ്പി, വാഴ, കമുക്, തെങ്ങ്, ഏലം തുടങ്ങിയവ വാടി നില്‍ക്കുന്ന അവസ്ഥയിലാണ്. ജലസേചന സൗകര്യം ഉണ്ടായിരുന്ന കിണറുകളും കുളങ്ങളും വറ്റിയതോടെ നനച്ചുകൊണ്ടിരുന്ന കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങി തുടങ്ങിയ അവസ്ഥയിലാണ്. ഈയവസ്ഥ തുടര്‍ന്നാല്‍ ഒരാഴ്ചക്കകം കാര്‍ഷികവിളകള്‍ പൂര്‍ണമായി കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ്. 

കടമാന്‍തോട്ടിലും മുദ്ദള്ളിത്തോട്ടിലും ജനസേചന സൗകര്യത്തിനായി നിര്‍മിച്ച പത്തൊന്‍പതോളം ചെക്കുഡാമുകളില്‍ ഷട്ടറുകള്‍ ഇല്ലാത്തത് മൂലം വെള്ളം പൂര്‍ണമായി ഒഴുകിപ്പോയ അവസ്ഥയാണ്. വരല്‍ച്ച രൂക്ഷമായിട്ടും ചെക്കുഡാമുകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കാന്‍ ജലസേചനവകുപ്പ് തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പെരിക്കല്ലൂര്‍ മുതല്‍ അമരക്കുനി വരെയുള്ള അതിര്‍ത്തിപ്രദേശങ്ങളിലാണ് വരള്‍ച്ച രൂക്ഷമായിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ചൂടുകാറ്റാണ് കൃഷികള്‍ വേഗത്തില്‍ കരിഞ്ഞുണങ്ങാന്‍ കാരണം. വരുംദിവസങ്ങളില്‍ ചൂട് വര്‍ധിച്ചാല്‍ പ്രദേശത്തെ കിണറുകളും കുളങ്ങളും പൂര്‍ണമായി വറ്റുന്ന സാഹചര്യമുണ്ടാകും. 

കര്‍ണാടക ബീച്ചനഹള്ളി ഡാമില്‍ നിന്നും നുകു, താര്‍ക്ക ഡാമുകളിലേക്ക് കൃഷിയാവശ്യങ്ങള്‍ക്ക് വെള്ളം തുറന്നുകൊടുക്കുന്നതോടെ കബനിയില്‍ ജലവിതാനം കുത്തനെ താഴും. കബനിയില്‍ ജലനിരപ്പ് താഴ്ന്നാല്‍ കുടിവെള്ള പദ്ധതിയുടെ ജലവിതരണമടക്കം മുടങ്ങാനുള്ള സാധ്യതയാണുള്ളത്. ദിനേന 60 ലക്ഷത്തോളം ലിറ്റര്‍ ജലമാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളത്തിനായി എടുക്കുന്നത്. ഇരുപഞ്ചായത്തുകളിലുമായി 12000 ത്തോളം കുടിവെള്ള കണക്ഷനുകളാണുള്ളത്. 

മുന്‍വര്‍ഷങ്ങളില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചായിരുന്നു പമ്പിങ് നടത്തിയിരുന്നത്. അധികം വൈകാതെ സമാന സാഹചര്യമുണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്. അതിനിടെ വയനാട്ടില്‍ ചൂട് കനത്തതോടെ ജോലി സ്ഥലങ്ങളിലും മറ്റും പകല്‍ സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വിവിധ സംഘടനകള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പല തോട്ടം മേഖലകളിലും ഇതിനകം തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണ മേഖലകളിലും നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാണ്. 

വയനാട്ടിലെ വിവിധ വനമേഖലകളിലും അടിക്കാട് അടക്കം ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഫയല്‍ലൈന്‍ പ്രവര്‍ത്തനങ്ങളും തൃക്തിയാണ്. വനമേഖലകള്‍ വരണ്ടുണങ്ങുന്നതോടെ വന്യമൃഗങ്ങള്‍ കൂടുതല്‍ ജനവാസ മേഖലയിവലേക്ക് എത്തുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.