
കഴിഞ്ഞ ദിവസം ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ ആകാശ ദുരന്തം രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന നഷ്ടപരിഹാരമായി മാറും. 241 യാത്രക്കാര്‍ അടക്കം 294 പേരുടെ ദാരുണ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ 787–8 ഡ്രീംലൈനര്‍ വിമാനപകടം ഇതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഭാരിച്ച ബാധ്യത സൃഷ്ടിക്കും. ഒന്നിലധികം മൂല്യനിര്‍ണയ ഘടകങ്ങളെ ആശ്രയിച്ച് നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ വിമാനത്തിന്റെ ഭൗതിക നഷ്ടം 80 മുതല്‍ 250 ദശലക്ഷം ഡോളര്‍ വരുമെന്നാണ് വിലയിരുത്തല്‍. വ്യോമയാന വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് നഷ്ടപരിഹാര തുക ഏകദേശം 2,400 കോടി രൂപയാകുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവര്‍ക്ക് ഒരു കോടി രൂപയാണ് വിമാനകമ്പനിയായ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പ്രായം, ആരോഗ്യസ്ഥിതി, ബഹ്യാകാരം അഥവ കോണ്‍ഫിഗറേഷന്‍ എന്നിവ അടിസ്ഥാനമാക്കിയാവും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നല്‍കേണ്ടി വരുക. ഇത് ഏകദേശം 2,400 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്ന് വീണത് അടിസ്ഥാനമാക്കി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും വിമാനകമ്പനിയുടെ ബാധ്യതയായി മാറും. ഇതോടൊപ്പം വിമാന കമ്പനി സ്വത്ത് നഷ്ടത്തിനും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് പ്രൂഡന്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് വൈസ് പ്രസിഡന്റ് ഹിതേഷ് ഗിരോത്ര പ്രതികരിച്ചു. 1999ലെ മോണ്‍ട്രിയോള്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ് യാത്രക്കാര്‍ക്കുള്ള അന്തിമ നഷ്ടപരിഹാരം നിശ്ചയിക്കുക. ഇതനുസരിച്ച് മരിച്ച ഓരോ യാത്രക്കാരനും 1.47 കോടി രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. മിക്ക ആഗോള എയർലൈനുകളെയും പോലെ, എയർ ഇന്ത്യയും കവറേജിനായി ഒരു ഇന്ത്യൻ ഇൻഷുററെയും ആശ്രയിക്കുന്നില്ല. പകരം ആഭ്യന്തര‑വിദേശ സര്‍വീസ് അടിസ്ഥാനത്തില്‍ പ്രത്യേക ഇന്‍ഷുറന്‍സ് കമ്പനികളുടെ ശൃംഖലയിലൂടെ ഇൻഷുറൻസ് ഏര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. വിമാന അപകടത്തില്‍ ഒരു കമ്പനിയും മുഴുവന്‍ ബാധ്യതകള്‍ ഏറ്റെടുക്കില്ല എന്ന വ്യവസ്ഥയാണ് പല കമ്പനികളെ ആശ്രയിക്കുന്നതിന് കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.