
ഹൈദരാബാദിൽ നിന്ന് തായ്ലൻഡിലെ ഫുക്കറ്റിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ മുൻവശത്തെ ചക്രം തകരാറിലായതിനെത്തുടർന്ന് റൺവേയിൽ കുടുങ്ങി. ഇതോടെ ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടയ്ക്കുകയും വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. 133 യാത്രക്കാരാണ് ബോയിംഗ് 737 മാക്സ് 8 വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു.
ബുധനാഴ്ച രാവിലെ 6:42ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട IX 938 വിമാനം പ്രാദേശിക സമയം 11:40‑നാണ് ഫുക്കറ്റിൽ ലാൻഡ് ചെയ്തത്. ലാൻഡിംഗിനിടെ വിമാനം റൺവേയിൽ ശക്തമായി ഇടിക്കുകയും തുടർന്ന് മുൻവശത്തെ ചക്രങ്ങൾ വേർപെടുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. വിമാനം റൺവേയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയാത്തതിനാൽ ഏകദേശം ആറ് മണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും സഹകരിച്ച യാത്രക്കാർക്കും വിമാനത്താവള അധികൃതർക്കും നന്ദി അറിയിക്കുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. വിമാനം റൺവേയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.