
വായു മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിൻ്റെ ക്ലൗഡ് സീഡിങ് പരീക്ഷണം പരാജയപ്പെട്ടു. കാൺപുർ ഐഐടിയുമായി സഹകരിച്ച് വ്യാഴാഴ്ച പകലായിരുന്നു പരീക്ഷണം നടത്തിയത്. ഇതിനായി ഏകദേശം 1.2 കോടി രൂപയോളം ചെലവിട്ടിരുന്നു. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ ഡൽഹിയിലും മറ്റു ഭാഗങ്ങളിലും നടത്തിയ രണ്ട് ക്ലൗഡ് സീഡിങ് പരീക്ഷണങ്ങളും മഴ പെയ്യിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഡൽഹിയിലെ പരിസ്ഥിതി മന്ത്രി ഈ ശ്രമത്തെ ‘വിജയകരം’ എന്ന് വിശേഷിപ്പിച്ചു. വരുംദിവസങ്ങളിൽ പത്തോളം പരീക്ഷണങ്ങൾക്ക് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മഴ പെയ്യാൻ സാധ്യതയുണ്ടെന്നുമാണ് ഐഐടി അധികൃതർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശൈത്യകാല മാസങ്ങളിൽ വായുമലിനീകരണം കൂടുന്നത് നിയന്ത്രിക്കാനാണ് സർക്കാർ കൃത്രിമമഴയ്ക്ക് ശ്രമം നടത്തുന്നത്. മേഘങ്ങളിൽ സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ് സംയുക്തങ്ങൾ നിക്ഷേപിച്ച് കൃത്രിമമായി മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഐഐടി കാണ്‍പുർ പ്രവർത്തിപ്പിക്കുന്ന ഒരു ചെറിയ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്.
ഡൽഹിയിലെ നിലവിലെ കാലവസ്ഥയിൽ പരീക്ഷണം വിജയിക്കാനുള്ള സാധ്യത കുറവായിരുന്നു. മഴ പെയ്യാനായി 50 ശതമാനമെങ്കിലും വേണ്ടിയിരുന്ന അന്തരീക്ഷ ഈർപ്പം ഇല്ലാതിരുന്നതാണ് പ്രധാന കാരണം. ദീപാവലിക്ക് ശേഷവും ഡൽഹിയിലെ വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിൽത്തന്നെയാണ് തുടരുന്നത്. ശൈത്യകാലം എത്തിയതോടെ അന്തരീക്ഷത്തിൽ മൂടൽമഞ്ഞും തുടങ്ങിയിട്ടുണ്ട്. ഡൽഹി മന്ത്രിസഭ മെയ് 7‑നാണ് ക്ലൗഡ് സീഡിങ് പദ്ധതിക്ക് അംഗീകാരം നൽകിയത്. അഞ്ച് പരീക്ഷണങ്ങൾക്കായി 3.21 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.