
ശൈത്യകാലം കൂടിയെത്തിയതോടെരാജ്യതലസ്ഥാനത്ത് വായുഗുണനിലവാരം അതീവ ഗുരുതരം. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം വായുഗുണനിലവാര സൂചിക ശരാശരി 391 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നാണ് കണക്കുകള്‍, ഡല്‍ഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ 23 ഇടത്തും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ്. സൂചിക 436‑ലാണുള്ളത്. നഗരത്തില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ തുടരുകയാണ്.
ഡല്‍ഹി സര്‍ക്കാരിന്റെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും ജീവനക്കാര്‍ക്കായി മുഖ്യമന്ത്രി രേഖ ഗുപ്ത കഴിഞ്ഞ ദിവസം ഷിഫ്റ്റ് സമയങ്ങളില്‍ മാറ്റം നിര്‍ദേശിച്ചിരുന്നു. വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ 15 മുതല്‍ ഫെബ്രുവരി 15 വരെ മൂന്നുമാസത്തേക്കാണ് സമയമാറ്റം നടപ്പാക്കുന്നത്. എക്യുഐ 400ന് മുകളില്‍ എത്തിയാല്‍ ആക്ഷന്‍ പ്ലാന്‍ മൂന്നാം ഘട്ടം നടപ്പിലാക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് എക്യുഐ 400 കടന്നത്. ഈ നില തുടര്‍ന്നാല്‍ ഈ മാസം തന്നെ അതീവ ഗുരുതര വിഭാഗത്തിലേക്ക് കടന്നേക്കും.
നഗരവാസികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് വിഷവായു സൃഷ്ടിക്കുന്നതെന്നാണ് വിലയിരുത്തല്‍. പ്രമുഖ ആരോഗ്യ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഡൽഹിയിൽ വർഷം തോറും 12,000 പേരാണ് PM2.5 മലിനീകരണം കാരണം മരണപ്പെടുന്നത്. ഇത് നഗരത്തിലെ മൊത്തം മരണങ്ങളുടെ 11.5 ശതമാനമാനത്തോളം വരും. ശ്വാസകോശ രോഗങ്ങൾ, ഹൃദയാഘാതങ്ങൾ, ഗർഭസ്ഥ ശിശുക്കളുടെ വളർച്ചാ പ്രശ്നങ്ങൾ എന്നിവയാണ് മലിനീകരണം പ്രധാനമായും പൊതുജനങ്ങളിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ.
രാജ്യതലസ്ഥാനത്ത് ശനിയാഴ്ച രേഖപ്പെടുത്തിയ 11 ഡിഗ്രി സെല്‍ഷ്യസ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു. ഇത് സാധാരണയേക്കാള്‍ 3.3 ഡിഗ്രി സെല്‍ഷ്യസ് താഴെയാണ്. 27.2ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പരമാവധി താപനില. വരും ദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്നാണ് പ്രവചനം. അതേസമയം വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിൽ വച്ച് പൊതുജന പ്രതിഷേധം നടത്താനുള്ള നീക്കം ഡൽഹി പൊലീസ് തടഞ്ഞു. അനുമതിയില്ലാതെ ഒത്തുകൂടിയതിന്റെ പേരില്‍ ആക്ടിവിസ്റ്റുകളെയും പ്രതിഷേധത്തില്‍ പങ്കെടുത്ത മാതാപിതാക്കളെയും കുട്ടികളെയും അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.