ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാനഘടകം ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (എകെബിഇഎഫ്) 31-ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ഉജ്ജ്വല തുടക്കം. സുമംഗലി കല്യാണമണ്ഡപത്തിലെ ടി കെ വി നഗറിൽ എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണ ശ്രമങ്ങൾക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധിയായ പ്രക്ഷോഭങ്ങളിലൂടെ ബാങ്കിങ് മേഖലയിൽ ഉൾപ്പെടെ നാം നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. തൊഴിലാളികളെ യാതൊരു മാനദണ്ഡവും പാലിക്കാതെ പിരിച്ചുവിടുന്നു. ലക്ഷക്കണക്കിനു വരുന്ന ഒഴിവുകൾ നികത്താതെ ജീവനക്കാരുടെമേൽ അധിക ജോലിഭാരം കെട്ടിയേൽപ്പിക്കുന്നു. തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്നു. ലോകത്താകമാനം ബാങ്കിംഗ് മേഖല വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോൾ ഇന്ത്യയിലെ ബാങ്കിംഗ് മേഖല മാത്രമാണ് അതിനെ അതിജീവിച്ചത്. നമ്മുടെ പൊതുമേഖലാ ബാങ്കിംഗിന്റെ മഹത്വമാണ് ഇതിലൂടെ വെളിവായത്. അതിനെയാണ് കേന്ദ്ര ഭരണകൂടം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നിലനില്ക്കുമ്പോൾ അവ നികത്തപ്പെടേണ്ടത് ബാങ്കുകളുടെ സുസ്ഥിരവികസനത്തിന് അത്യാവശ്യമാണ്. എന്നാൽ ഈ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്താതെ കരാർ നിയനത്തിലൂടെ തൊഴിൽ ചൂഷണത്തിനുള്ള വഴിയാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്. ഒരുവശത്ത് വൻകിട കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതി തള്ളുന്നു. മറുവശത്ത് സ്വകാര്യവത്ക്കരണ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നു. പൊതുമേഖലയിലെ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കണമെന്ന പ്രഖ്യാപിത നയത്തിൽ നിന്ന് പിന്നാക്കം പോകാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം അനിരാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സാമ്പത്തിക ശാക്തീകരണത്തിനായി പൊതുമേഖലാ ബാങ്കുകൾക്കു കൂടുതൽ പിന്തുണ നൽകണമെന്നും ചെറുകിട സംരംഭകർക്കും സാധാരണക്കാർക്കും ലാഭകരമായ സേവനങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അടിയന്തിരമാണെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എകെബിഇഎഫ് സംസ്ഥാന പ്രസിഡന്റ് കെ എസ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി ജയപ്രകാശ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എഐബിഇഎ വനിതാ കൗൺസിൽ ദേശീയ കൺവീനർ റിച്ചാ ഗാന്ധി തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് കെ എസ് കൃഷ്ണ പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തിൽ പൊതുമേഖലാ, സ്വകാര്യ‑വിദേശ‑സഹകരണ‑ഗ്രാമീണ ബാങ്കുകളിൽ നിന്നായി ഇരുപത്തിയാറുയൂണിയനുകളെയും സംസ്ഥാനത്തെ പതിനാലു ജില്ലാ കമ്മിറ്റികളേയും പ്രതിനിധീകരിച്ച് 600 പ്രതിനിധികൾ പങ്കെടുക്കുന്നു.
വൈകീട്ട് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച പ്രകടനം ടൗൺഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ എസ് കൃഷ്ണ അധ്യക്ഷത വഹിച്ചു. സമ്മേളനം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ ഇന്ന് വൈകീട്ട് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.