ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് എതിരുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മസ്കിന്റെ സ്റ്റാർലിങ്ക് അടുത്തിടെ ജിയോയുമായും എയർടെല്ലുമായും സഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്. ഡിഒടി (ഇന്ത്യൻ ഗവൺമെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്) സാറ്റലൈറ്റ് സ്പെക്ട്രം നൽകാൻ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ബന്ധം സുഗമമാക്കുന്നതിന് സ്റ്റാർലിങ്കിന് ഉയർന്ന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇത് ദേശീയ സുരക്ഷയുള്‍പ്പെടെ ഗുരുതരമായ പ്രശ്നങ്ങളുയർത്തുന്നുവെന്നും 2ജി സ്പെക്ട്രം കേസിൽ സുപ്രീം കോടതിയുടെ വിധി ലംഘിക്കുന്നതാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സ്പെക്ട്രം ഒരു അപൂർവ വിഭവമായതിനാല്‍ സ്വകാര്യ കമ്പനികൾക്ക് തുറന്നതും സുതാര്യവുമായ ലേലത്തിലൂടെ മാത്രമേ അനുവദിക്കാവൂ. സ്പെക്ട്രം അനുവദിക്കുന്നതിനുള്ള ഏതൊരു സ്വകാര്യ ഇടപാടും നിയമലംഘനമായിരിക്കും. ഒരു വിദേശ ബഹിരാകാശ സ്ഥാപനത്തിന് സുപ്രധാന സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് രാജ്യത്തിന്റെ പ്രധാനപ്പെട്ട സുരക്ഷാ മേഖലകൾ പൂർണമായും തുറന്നുകൊടുക്കുന്നതിന് സമാനമാണ്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്, പെന്റഗണിന്റെയും നാസയുടെയും സേവനദാതാവ് കൂടിയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. വിവേകശൂന്യമായ ഈ പ്രവൃത്തി നമ്മുടെ തന്ത്രപരമായ പ്രതിരോധ വിവരങ്ങള്‍ പെന്റഗണിന് പോകുന്നതിനും ഐഎസ്ആര്‍ഒ വിവരങ്ങള്‍ ചോരുന്നതിനും ഇടയാക്കും.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ് പ്രസിഡന്റ് ട്രംപിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളിയുടെയും നിർദേശങ്ങൾക്ക് പൂർണമായും കീഴടങ്ങുകയും ഇലോൺ മസ്കിന്റെ വ്യാപാരതാല്പര്യങ്ങൾ സുഗമമാക്കാൻ സമ്മതിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കണമെന്നും സ്റ്റാർലിങ്കിന് സ്പെക്ട്രം വിഭവങ്ങൾ അനുവദിച്ചത് ഉടൻ പിൻവലിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.