12 February 2026, Thursday

Related news

February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026
January 21, 2026

ചാന്ദ്നി അതിക്രൂര പീഡനത്തിനിരയായെന്ന് പോസ്റ്റുമോ‍ർട്ടം റിപ്പോര്‍ട്ട്

Janayugom Webdesk
ആലുവ
July 29, 2023 6:49 pm

ആലുവയില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പിഞ്ചുബാലിക അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതരമായ മുറിവേറ്റിട്ടുണ്ട്. പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുഖത്ത് കല്ലുകൊണ്ട് അടിയേറ്റ പാടുകളുണ്ട്. കഴുത്തില്‍ കറുത്ത ചരട് ഉപയോഗിച്ച് വരിഞ്ഞ് മുറുക്കിയാണ് കൊല ചെയ്തിരിക്കുന്നത്. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്നലെ ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശി അസഫക് തട്ടിക്കൊണ്ടുപോയത്.  ബിഹാർ സ്വദേശികളുടെ മകളെയാണ് നഗരത്തില്‍ നിന്ന് കാണാതായത്. അസഫാക്കെന്ന പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തി.

ഇന്നലെ വൈകീട്ട് അസഫക്കിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പിടികൂടാനായത്. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്ന് ഇന്ന് രാവിലെയാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു.

മാര്‍ക്കറ്റിന് പിറകിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഒരാള്‍ പെണ്‍കുട്ടിയുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട സ്ഥലത്തെ ചുമട്ടുതൊഴിലാളി തടഞ്ഞ് കാര്യം തിരക്കിയിരുന്നു. മകളാണെന്നാണ് ആ സമയം പരിചയപ്പെടുത്തിയത്. കുട്ടി മിഠായി കഴിച്ചാണ് ഇയാളുടെ കൈപിടിച്ച് പോയിരുന്നത്. അതിനാല്‍ മറ്റ് സംശയങ്ങള്‍ തോന്നിയില്ലെന്ന് ചുമട്ടുതൊഴിലാളി പറഞ്ഞു. എന്നാല്‍ ഫേസ്ബുക്കില്‍ ഇയാള്‍ കുട്ടിയുമായി പോകുന്ന വീഡിയോ കണ്ടു. അത് തട്ടിക്കൊണ്ടുപോകലായിരുന്നു എന്നും അറിഞ്ഞതോടെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി സ്ഥലത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടിയുമായി കൃത്യം നടന്ന സ്ഥലത്തേക്ക് പോകുന്നത് മാത്രമേ കണ്ടതുള്ളൂ. തിരിച്ചുപോരുന്നത് അതില്‍ ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസും തൊഴിലാളികളും നാട്ടുകാരും അവിടം പരിശോധിച്ചതും മൃതദേഹം കണ്ടെത്തിയതും. കുട്ടിയുടെ അച്ഛനെ സ്ഥലത്തെത്തിച്ച് മൃതദേഹം ചാന്ദ്നിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ബാലാവകാശ കമ്മിഷൻ പറഞ്ഞു.

Eng­lish Sum­ma­ry; Alu­va Chand­ni mur­der case; The post-mortem revealed that the child was bru­tal­ly tortured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.