15 October 2024, Tuesday
KSFE Galaxy Chits Banner 2

കൊലപാതകത്തിന് പിന്നില്‍ അമിത് ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2024 10:59 pm

ഖലിസ്ഥാന്‍ വിഘടനവാദി നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദ്വീപ് സിങ് നിജ്ജറിനെ വധിക്കാന്‍ അനുമതി നല്‍കിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. അമിത് ഷാ അധികാരപ്പെടുത്തിയ ശേഷമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊലപാതകം നടന്നതെന്നാണ് കനേഡിയന്‍ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കാനഡ കഴിഞ്ഞ ദിവസം അയച്ച കത്തിലും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി അമിത് ഷാ ആശയവിനിമയം നടത്തിയെന്നും രേഖകള്‍ കൈമാറിയെന്നും പറയുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ രഹസ്യന്വേഷണ വിഭാഗമായ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങാ (റോ) ണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനേഡിയന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ഈമാസം 12ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കാനേഡിയന്‍ അധികൃതര്‍ സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പങ്കുവച്ചിരുന്നു. വിദേശകാര്യ മന്ത്രാലയമോ, ആഭ്യന്തര വകുപ്പോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യൻ നയതന്ത്രജ്ഞര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന ആരോപണവുമായി കനേഡിയൻ പൊലീസും രംഗത്തെത്തി. ഖലിസ്ഥാന്‍ അനുകൂലികളെ ഇന്ത്യാ സര്‍ക്കാര്‍ ക്രിമിനല്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് ലക്ഷ്യംവയ്ക്കുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) ആരോപിക്കുന്നു.

കുറ്റകൃത്യങ്ങളില്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയി ഗ്രൂപ്പിന് പങ്കുണ്ടെന്നും ഈ സംഘത്തിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും കാനഡ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർസിഎംപി കാനഡയിലെ കൊലപാതകങ്ങൾ, കൊള്ളയടിക്കൽ, മറ്റ് ക്രിമിനൽ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയെന്നും ഇതിന്റെ തെളിവുകളുണ്ടെന്നും ആർസിഎംപി കമ്മിഷണർ മൈക്ക് ഡ്യൂഹെം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.