24 January 2026, Saturday

മനുഷ്യാവകാശ ലംഘനം ചര്‍ച്ച ചെയ്യണമെന്ന് ആംനെസ്റ്റി

Janayugom Webdesk
വാഷിങ്ടണ്‍
June 20, 2023 10:55 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെയും അമേരിക്കയിലെയും മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍. നരേന്ദ്ര മോഡിയുടെ ഭരണകാലം മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍, സാമൂഹ്യ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടല്‍, എതിര്‍പ്പുകളെ അടിച്ചമര്‍ത്തല്‍ എന്നിവയ്ക്ക് സാക്ഷ്യംവഹിച്ചതായി ആംനെസ്റ്റി പ്രതിനിധി അമാന്‍ഡ ക്ലാസിങ് അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലഘട്ടത്തില്‍ പ്രത്യുല്പാദന അവകാശങ്ങളുടെ ലംഘനം, എല്‍ജിബിടിക്യു വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, വംശീയത, സാമൂഹ്യ‑സാമ്പത്തിക അനീതി എന്നിവ വര്‍ധിച്ചതായും അമാന്‍ഡ ചൂണ്ടിക്കാട്ടി. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നിസാരമായി കാണേണ്ടതല്ല.
സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ആരെ സേവിക്കുന്നു, ആരെ തള്ളിക്കളയുന്നു എന്നത് വ്യക്തമാക്കുന്നവയാണ് ഇത്. ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മേഖലയിലെ സര്‍ക്കാര്‍ പരാജയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇന്ത്യ‑അമേരിക്കന്‍ ബന്ധത്തിന് സാധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ പൗരസംഘങ്ങളും മനുഷ്യാവകാശ സംഘടനകളും അമേരിക്കയില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ആംനെസ്റ്റിയുടെയും ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെയും നേതൃത്വത്തില്‍ 2002 കലാപത്തില്‍ മോഡിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചിരുന്നു.

eng­lish sum­ma­ry; Amnesty wants to dis­cuss human rights violations

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.