ചെന്നിത്തലയിൽ വൃദ്ധദമ്പതികളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഇവരുടെ മകൻ വിജയനെ അറസ്റ്റ് ചെയ്‌തു . ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ പോലീസിന് മൊഴി നൽകി. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ചെന്നിത്തല കോട്ടമുറി സ്വദേശികളായ കറ്റോട്ട് രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. മൃതദേഹങ്ങളും വീടും പൂർണമായുംകത്തിക്കരിഞ്ഞ നിലയിലായിരുന്നു. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് ആദ്യം മുതൽ സംശയിച്ചിരുന്നു. മദ്യപാനിയായ വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
സ്ഥിരം മദ്യപാനിയായ മകൻ വീടിന് തീവെച്ചതാണ് എന്നായിരുന്നു പൊലീസിന്റെയും പ്രാഥമിക നിഗമനം. വിജയനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് വീടിന് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ തീയണയ്ക്കാൻ എത്തുമ്പോൾ വിജയൻ വീട്ടിലുണ്ടായിരുന്നില്ല. വീടിന് തീപിടിക്കുന്ന സമയത്ത് വിജയൻ സ്ഥലത്തുനിന്ന് പോകുന്നത് കണ്ടതായി ദൃക്സാക്ഷികളും മൊഴി നൽകിയിട്ടുണ്ട്. കുറച്ചു നാളായി സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കളും പറയുന്നു. മാതാപിതാക്കളെ കൊല്ലുമെന്ന് വിജയൻ പലപ്പോഴും ഭീഷണി മുഴക്കിയതായി ദമ്പതികളുടെ ചെറുമകൻ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലുമെന്ന് വിജയൻ ഭീഷണിപ്പെടുത്തുന്നതായി അമ്മൂമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും വിഷ്ണു വ്യക്തമാക്കി. വിജയൻ ഉള്‍പ്പെടെ അഞ്ച് മക്കളാണ് ദമ്പതികൾക്കുള്ളത്. നേരത്തേ മകളും കുടുംബവും ഇവർക്ക് ഒപ്പമായിരുന്നു താമസം. സ്വത്തുസംബന്ധമായ തർക്കങ്ങളെ തുടർന്ന് അവർ വാടകവീട്ടിലേക്ക് മാറി. ഇതോടെ വിജയനും മാതാപിതാക്കളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.