കോട്ടയം ഗാന്ധിനഗർ ഗവൺമെന്റ് നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ നടന്നത് മൃഗീയ പീഡനം. വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിവസ്ത്രനാക്കി കൈയുംകാലും കട്ടിലിൽ കെട്ടിയിട്ടു. കഴുത്തുമുതൽ കാൽപാദംവരെ ഒന്ന്…രണ്ട്…മൂന്ന്… എണ്ണി കോമ്പസും ഡിവൈഡറും ഉപയോഗിച്ച് കുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുറിവേറ്റ സ്ഥലങ്ങളിൽ നിന്നും രക്തം പൊടിഞ്ഞപ്പോൾ ലോഷൻ പുരട്ടി. മലർത്തികിടത്തി സ്വകാര്യഭാഗത്ത്, വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കി. വേദനകൊണ്ട് നിലവിളിച്ചപ്പോൾ വിദ്യാര്‍ത്ഥിയുടെ വായിലേക്കും ലോഷൻ ഒഴിച്ചു. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡമ്പൽ ഒന്നിനുമുകളിൽ ഒന്നായി അടുക്കി. ശരീരമാസകലം ക്രീം പുരട്ടി, മാറിൽ രണ്ടിടത്തും ക്ലിപ്പ് മുറുക്കി.
കോട്ടയം ഗാന്ധിനഗർ ഗവൺമെന്റ് നഴ്‌സിങ് കോളജ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായ ഒന്നാംവർഷ ജിഎൻഎം വിദ്യാര്‍ത്ഥികൾ നേരിട്ട ക്രൂരപീഡനങ്ങളാണിവ. സംഭവത്തിൽ മൂന്നിലവ് വാളകം കീരീപ്ലാക്കൽ സാമുവേൽ (20), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത് (20) മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22), കോരുത്തോട് മടുക്കാഭാഗത്ത് നെടുങ്ങാട്ട് വിവേക് (21) എന്നിവരെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബ്ലേഡുകൊണ്ട് മുറിഞ്ഞ് ദേഹത്തു നിന്നും രക്തം വാർന്നൊഴുകുന്ന വീഡിയോയും പൊലീസിന് ലഭിച്ചു.
കൂടാതെ എല്ലാ ആഴ്ചകളിലും 800 രൂപവീതം ജൂനിയർ വിദ്യാര്‍ത്ഥികൾ സീനിയർ വിദ്യാര്‍ത്ഥികൾക്ക് മദ്യപാനത്തിനായി നൽകണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗൂഗിൾ പേ തെളിവുകളും ശേഖരിച്ചു. പീഡനത്തിനിരയായ വിദ്യാര്‍ത്ഥികളുമൊന്നിച്ച് പ്രതികളായ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നു. മൊബൈലിൽ ചിത്രീകരിച്ച ഈ രംഗങ്ങൾ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങൾക്ക് മുമ്പ് പീഡനം ആരംഭിച്ചത്. ജൂനിയർ വിദ്യാര്‍ത്ഥികളെ പ്രതികളുടെ മുറിയിലേക്ക് രാത്രി 11 മണിയോടെ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഇവരുടെ നിലവിളി പുറംലോകമറിയാതിരിക്കാനായി മുറിയിൽ ഉച്ചത്തിൽ പാട്ടും വെക്കും. ഈ പാട്ടിനൊപ്പം ഇവരെ നൃത്തംചെയ്യിപ്പിക്കും. കത്തി കഴുത്തിൽെവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത ദൃശ്യങ്ങളും മൊബൈലിൽ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.