
പത്തനംതിട്ട എംപി ആന്റോആന്റണിക്കെതിരായ ആരോപണത്തില്‍ ഉറച്ച് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. മാപ്പ് പറയേണ്ടത് ആന്റോ ആന്റണിയാണ്. താൻ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും കെ പി ഉദയഭാനു ചോദിച്ചു. ആരോപണത്തിൽ ആന്റോ ആന്റണി വക്കീൽ നോട്ടീസ് അയച്ച സംഭവത്തിലാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനു ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ഉടൻ നീക്കം ചെയ്യണമെന്നാണ് ആന്റോ ആന്റണി അയച്ച വക്കീൽ നോട്ടീസിലെ ആവശ്യം.
തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു കെ പി ഉദയഭാനുവിന്റെ ആരോപണം. സമൂഹമാധ്യമത്തിലൂടെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവനകൾ ഉദയഭാനു നടത്തിയെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. ഉദയഭാനു ശ്രമിച്ചത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്നും നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളിൽ നിരുപാധികം ക്ഷമാപണം നടത്തണമെന്നും ആൻ്റോ ആൻ്റണി വക്കീൽ നോട്ടീസിൽ പറയുന്നു. ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടരക്കോടി രൂപ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് താൻ പിൻവലിച്ചെന്നായിരുന്നു ആരോപണം. തനിക്കെതിരെ തുടർച്ചയായി വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണ്. താൻ തന്ത്രിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയും ഉദയഭാനുവും അതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.