22 January 2026, Thursday

Related news

September 15, 2025
May 15, 2025
May 5, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 13, 2025
April 13, 2025
April 12, 2025

വഖഫ് ഭേദഗതിക്ക് അംഗീകാരം

വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് പ്രതിപക്ഷം 
ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും
റെജി കുര്യന്‍
ന്യൂഡല്‍ഹി
April 3, 2025 10:55 pm

വഖഫ് നിയമഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കും. വഖഫ് ഭേദഗതി നിയമത്തിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് പ്രതിപക്ഷം. രാജ്യത്തെ ഹിന്ദു വസ്തു വകകളുടെ കാര്യത്തില്‍ സമാനമായ നിയമ നിര്‍മ്മാണം വേണമെന്നും വഖഫ് ബില്ലിനു സമാനമായി അഹിന്ദുക്കളെ ഉള്‍പ്പെടുത്തി വേണം ഇത്തരമൊരു നിയമ നിര്‍മ്മാണമെന്നും പ്രതിപക്ഷകക്ഷി നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു. രാജ്യത്തെ എല്ലാ മതങ്ങള്‍ക്കും സമാനമായ നിയമ നിര്‍മ്മാണങ്ങള്‍ വേണമെന്നും ചര്‍ച്ചകളില്‍ ആവശ്യമുയര്‍ന്നു. ലോക്‌സഭയില്‍ നടന്നതിനു സമാനമായ ചര്‍ച്ചകളാണ് രാജ്യസഭയിലും നടന്നത്. ബില്ലിലെ വകുപ്പുകളുടെ ഇഴകീറിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ത്തത്. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പുകളെ രാഷ്ട്രീയമായി നേരിടുന്ന തന്ത്രമാണ് സര്‍ക്കാര്‍ രാജ്യസഭയിലും സ്വീകരിച്ചത്. 232 നെതിരെ 288 വോട്ടുകള്‍ക്കാണ് കഴിഞ്ഞദിവസം ലോക്സഭയില്‍ ബില്‍ പാസാക്കിയത്. 

ചോദ്യവേള അവസാനിച്ച് ഒരുമണിയോടെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. എട്ടു മണിക്കൂറാണ് ചര്‍ച്ചകള്‍ക്ക് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ രാത്രി വൈകിയും നീളുകയാണുണ്ടായത്. സഭാ സമ്മേളനം അവസാനിക്കുന്നതിന് ഒരു ദിനം മാത്രം മാത്രം ബാക്കി നില്‍ക്കെയാണ് വഖഫ് ബില്‍ സഭ ചര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച രാവിലെ ചോദ്യവേളയ്ക്കും ശൂന്യവേളയ്ക്കും ശേഷം സ്വകാര്യ ബില്ലുകളാണ് സാധാരണയായി സഭ ചര്‍ച്ച ചെയ്യുക. അതിനാല്‍ ബില്‍ ഇന്നലെ പാസാക്കേണ്ടത് സര്‍ക്കാരിനു മുന്നില്‍ നിര്‍ബന്ധമായി മാറി. രാജ്യത്തെ മുസ്ലിങ്ങളെ വിഭജിക്കുകയും അവരെ അരാജകത്വത്തിലേക്കും ആശങ്കയിലേക്കും തള്ളിവിടുകയും മാത്രമാണ് ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. മുസ്ലിം ഇതര വിഭാഗത്തിലുള്ളവരെ വഖഫ് വസ്തുവകകളുടെ സംരക്ഷണത്തിനായി നിയോഗിക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. ഹൈന്ദവ വസ്തുവകകളുടെ സംരക്ഷണത്തിനായി ഹൈന്ദവര്‍ അല്ലാത്തവരെ ഉള്‍പ്പെടുത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ബോധ്യമുള്ള സര്‍ക്കാര്‍ ഇത്തരമൊരു വകുപ്പ് ബില്ലില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ല. വഖഫിന് വസ്തുവകകള്‍ സംഭാവന ചെയ്യാന്‍ ഒരാള്‍ അഞ്ച് വര്‍ഷം മുസ്ലിം വിശ്വാസിയാകണമെന്ന ബില്ലിലെ നിര്‍ദേശം ദുരുദ്ദേശപരവും ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളുടെ ലംഘനവുമാണെന്ന ശക്തമായ എതിര്‍പ്പും പ്രതിപക്ഷം മുന്നോട്ടുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.