
ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. സൂര്യൻ കിഴക്കാണ് ഉദിക്കുന്നത് എന്ന് പറയുന്നത് പോലെ വലിയൊരു ശാസ്ത്രീയ കണ്ടുപിടുത്തം താൻ നടത്തി എന്നാണ് ഭാഗവത് വിശ്വസിക്കുന്നതെന്ന് ഡി രാജ പരിഹസിച്ചു. ഭരണഘടനയെക്കുറിച്ചും നമ്മുടെ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെക്കുറിച്ചും സംസാരിക്കുമ്പോൾ, ആർഎസ്എസിന് ഈ വ്യവസ്ഥകളോടുള്ള ദശാബ്ദങ്ങൾ പഴക്കമുള്ള പുച്ഛമാണ് വീണ്ടും വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായ യാതൊരു അംഗീകാരവുമില്ലാതെ ഇന്ത്യ ഒരു “ഹിന്ദു രാഷ്ട്രം” ആണെന്ന് അവകാശപ്പെടുന്നത് വിവേകമല്ല, മറിച്ച് മനഃപൂർവ്വമായ അറിവില്ലായ്മയാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി. കൊൽക്കത്തയിൽ നടന്ന ആർഎസ്എസിന്റെ നൂറാം വാർഷിക ചടങ്ങിലായിരുന്നു ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഡി രാജയുടെ രൂക്ഷ പ്രതികരണം.
ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കർ ഹിന്ദു രാഷ്ട്രം എന്ന ആശയത്തെ ശക്തമായി എതിർത്തത് അത് സമൂഹത്തിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ വർധിപ്പിക്കുമെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിന് നിയമപരമായ സാധുത നൽകുമെന്നും അറിവുള്ളതുകൊണ്ടാണ്. ഇന്ത്യ ഒരു മതനിരപേക്ഷ റിപ്പബ്ലിക്കാണ്. എല്ലാവർക്കും തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും ഉറപ്പാക്കാനാണ് നമ്മുടെ ഭരണഘടന രൂപകല്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആയിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തിലൂടെയും പോരാട്ടത്തിലൂടെയും പടുത്തുയർത്തിയ ഈ രാജ്യത്ത് ഭരണഘടനയോടുള്ള ആർഎസ്എസിന്റെ ശത്രുതയ്ക്ക് സ്ഥാനമില്ല. ഇന്ത്യയിൽ ഭരണഘടന അനുസരിക്കുക എന്നത് ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിടേണ്ട കാര്യമല്ലെന്നും അത് നിർബന്ധമായും പാലിക്കേണ്ട ഒന്നാണെന്നും മോഹൻ ഭാഗവതിനെ ഓർമ്മിപ്പിക്കേണ്ടതുണ്ടെന്നും ഡി രാജ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.