
ആം ആദ്മി പാർട്ടി എംഎൽഎ മെഹ്‌രാജ് മാലിക്കിൻറെ അറസ്റ്റുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധങ്ങളും സംഘർഷങ്ങളും ഉണ്ടായതിനെ തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ദോഡ മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലുടനീളം എല്ലാ ബോർഡ് പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ദോഡയിൽ നിന്നുള്ള ഏക ആം ആദ്മി പാർട്ടി എംഎൽഎയായ മെഹ്‌രാജ് മാലിക്കിന് പൊതുസുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തത്.
പ്രദേശത്ത് ഒരാളുടെ വാടകയുമായി ബന്ധപ്പെട്ട് എംഎൽഎ ദോഡ മജിസ്ട്രേറ്റുമായി തർക്കത്തിലേർപ്പെടുകയും മജിസ്ട്രേറ്റിനെ അധിക്ഷേപകരമായ പദപ്രയോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് എംഎൽഎയ്ക്കെതിരെ പൊതുസുരക്ഷ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. പൊതുസുരക്ഷാ നിയമം (പിഎസ്‌എ) പ്രകാരം, വിചാരണയോ പ്രോസിക്യൂഷനോ ഇല്ലാതെ ഒരാളെ രണ്ട് വർഷം വരെ തടവിലാക്കാം.എംഎൽഎ അറസ്റ്റിലായതോടെ അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ദോഡയിൽ കലാപം രൂക്ഷമാകുകയായിരുന്നു. അതിനിടെ മാലിക്കിൻറെ കുടുംബം ശ്രീനഗറിലെത്തി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കണ്ടു.
സംഭവത്തിൽ എംഎൽഎയുടെ പിതാവിനും കുടുംബത്തിനൊപ്പം നിന്ന ഒമർ അബ്ദുള്ള ഇവർക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയും അറസ്റ്റ് ന്യായീകരിക്കാനാകാത്തതും അധികാരത്തിൻറെ നഗ്നമായ ദുർവിനിയോഗവുമാണെന്ന് പറഞ്ഞു. ദോഡ മേഖലയിലെ പ്രതിഷേധങ്ങൾ നിയന്ത്രിക്കാനായി പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തി ചാർജ് നടത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.