
ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തന കുറ്റം ആരോപിച്ച് ജയിലിലടച്ച സംഭവത്തില്‍ ആര്‍എസ്എസിന്റെയും സംഘ്പരിവാറിന്റെയും കൂടുതല്‍ വിമര്‍ശനം ഭയന്ന് സംസ്ഥാന ബിജെപി നേതൃത്വം പിന്നോട്ട് വലിയുന്നു. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് ബോധ്യമുണ്ടെന്ന് ബുധനാഴ്ച പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഇന്നലത്തെ വാര്‍ത്താക്കുറിപ്പില്‍ അക്കാര്യം ആവര്‍ത്തിച്ചില്ല. പകരം, ഛത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും അതീവ ഗൗരവമുള്ള വിഷയങ്ങളാണെന്നും അത് തിരിച്ചറിഞ്ഞ് എല്ലാവരും വിഷയത്തിൽ സംയമനം പാലിക്കണമെന്നും വിവാദങ്ങളുണ്ടാക്കരുതെന്നുമാണ് പറഞ്ഞത്. ഫലത്തില്‍ കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തിയെന്ന ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നിലപാടിനെ പരോക്ഷമായി അനുകൂലിക്കുകയാണ് രാജീവ്. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പ് കുറ്റാരോപിതരെ നിരപരാധികളാക്കുന്നെന്ന സംഘ്പരിവാറിന്റെ വിമര്‍ശനമാണ് നിലപാടില്‍ വെള്ളം ചേര്‍ക്കാൻ രാജീവ് ചന്ദ്രശേഖറിനെ പ്രേരിപ്പിച്ചത്. ഈ വിഷയത്തിൽ ഒരു പരിഹാരത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഒരേയൊരു പാർട്ടി ബിജെപിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കന്യാസ്ത്രീകള്‍ക്ക് സെഷൻസ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാന ബിജെപി നേതൃത്വം. എന്നാല്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതോടെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി കന്യാസ്ത്രീകളെ മോചിപ്പിക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന കേരള ബിജെപിയുടെ വാദത്തെ കൂടിയാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ കോടതിയില്‍ തള്ളിയത്. മാത്രമല്ല, കന്യാസ്ത്രീകളുടെ വിഷയത്തില്‍ രാജീവ് ചന്ദ്രശേഖര്‍ തുടക്കം മുതലേ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ മറ്റ് ബിജെപി നേതാക്കളും കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ് കുര്യൻ, സുരേഷ് ഗോപി എന്നിവരും രാജീവിനെ പിന്തുണച്ച് രംഗത്തുവന്നില്ല. മതപരിവർത്തനം നടന്നിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറിന് ഉത്തമബോധ്യമുണ്ടാകുമെന്നും എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പക്ഷം പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞാണ് ജോർജ് കുര്യൻ കൈയൊഴിഞ്ഞത്. അതേസമയം, കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഹിന്ദുഐക്യവേദി ഇന്നലെയും വിമര്‍ശനം തുടര്‍ന്നു. ഇസ്ലാമിക മതതീവ്രവാദം നിലനിൽക്കുന്ന കേരളത്തിൽ ക്രൈസ്തവർക്കാണ് സംഘപരിവാറിനെ ആവശ്യമെന്നും ജയിലിൽ കിടക്കുന്നവർ മതപുരോഹിതരായത് കൊണ്ടാണ് കേരളത്തിൽ വലിയ കോലാഹലമെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.