
കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. സമാന സാഹചര്യത്തിൽ വ്യത്യസ്ത കേസുകളിൽ അറസ്റ്റിലായ രണ്ടുപേരെ ഉടൻ വിട്ടയക്കാൻ നിർദേശിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ലഹരി മരുന്ന് കേസിൽ മലപ്പുറം തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസിൽ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിലെ പ്രതിയായ യുവതിയുടെ മാതാവുമാണ് ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിന് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും മക്കളെ വിട്ടയക്കണമെന്നുമായിരുന്നു ഇരുവരുടെയും ആവശ്യം.
സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആർട്ടിക്കിൾ 22(1) വ്യവസ്ഥചെയ്യുന്നുണ്ട്. അറസ്റ്റിനുള്ള കാരണം എഴുതി നൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതിയും അറിയിച്ചിട്ടുണ്ട്. ഹരജികളിൽ പറയുന്ന രണ്ടു കേസുകളിലും കാരണം എഴുതി നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടികാട്ടി. ഇരുവരും ഒരു സെക്കൻഡ് പോലും കസ്റ്റഡിയിൽ തുടരാൻ പാടില്ലാത്തതാണെന്ന് ഹരജികൾ തീർപ്പാക്കി കോടതി നിരീക്ഷിച്ചു. അതേസമയം, മാനദണ്ഡങ്ങൾ പാലിച്ച് ഇവരുടെ വീണ്ടും അറസ്റ്റ് രേഖപ്പെടുത്താൻ ഈ ഉത്തരവ് തടസ്സമാകില്ലെന്നും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.