കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്കീം തൊഴിലാളികൾക്ക് പൂർണ തൊഴിലാളി പദവി നൽകണമെന്ന് തൊഴില്‍ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. അങ്കണവാടി തൊഴിലാളികൾ, ആശാ തൊഴിലാളികൾ, ഉച്ചഭക്ഷണ തൊഴിലാളികൾ, മറ്റ് സ്കീം അധിഷ്ഠിത തൊഴിലാളികൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ നൽകണമെന്നും കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
മിനിമം വേതനം, പ്രോവിഡന്റ് ഫണ്ട്, പെൻഷൻ, പ്രസവാനുകൂല്യങ്ങൾ, ഇപിഎഫ് നിയമം, ഇഎസ്ഐ നിയമം തുടങ്ങിയ നിയമങ്ങൾക്ക് കീഴിലുള്ള മറ്റ് അവകാശങ്ങൾ തൊഴിലാളികള്‍ക്ക് നല്‍കണം. ജോലിയുടെ സ്വഭാവം കണക്കിലെടുത്ത്, പൂർണ സേവന ആനുകൂല്യങ്ങളോടെ സ്ഥിരജീവനക്കാരായി ആശമാരെ ഉൾപ്പെടുത്തുന്നതിന് ഘടനാപരമായ ചട്ടക്കൂട് രൂപീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് ഒരു നയം രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കണം.
തൊഴിൽ അവകാശങ്ങളോടും സാമൂഹിക നീതിയോടുമുള്ള കേരളത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനായി ഒരു മാതൃകാ നയം വികസിപ്പിക്കുന്നതിന് കേന്ദ്രവുമായി സഹകരിക്കാനുള്ള കേരളത്തിന്റെ സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു.
സ്കീം തൊഴിലാളികൾ നൽകുന്ന സേവനങ്ങൾ രാജ്യത്തിന്റെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. ഈ ചരിത്രപരമായ അനീതി അവസാനിപ്പിക്കാനും നിയമപരമായ പരിരക്ഷകളും ആനുകൂല്യങ്ങളുമുള്ള പൂർണ തൊഴിലാളികളായി അവരെ അംഗീകരിക്കാനുമുള്ള സമയമാണിതെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.