
ഹസ്രത്ത്ബാല്‍ ദര്‍ഗയുടെ പേരില്‍ കശ്മീരില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ബിജെപിയുടെ ശ്രമം. ദര്‍ഗയില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ വഖഫ് ബോര്‍ഡിനെ ഉപയോഗപ്പെടുത്തി ദേശീയ ചിഹ്നമായ അശോക സ്തംഭം ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി. ശിലാഫലകം ജനങ്ങള്‍ അടിച്ചുതകര്‍ത്തു. ഫലകം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവീകരണത്തിന് ശേഷം ഹസ്രത്ത്ബാല്‍ വീണ്ടും തുറന്നതിന്റെ ഭാഗമായി ദരാക്ഷന്‍ ആന്‍ഡ്രാബിയാണ് ശിലാഫലകം സ്ഥാപിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. അശോക സ്തംഭത്തിനൊപ്പം വഖഫ് ബോര്‍ഡ് അംഗങ്ങളായ സയ്യിദ് മുഹമ്മദ് ഹുസൈന്‍, ഗുലാം നബി ഹലീം എന്നിവരുടെ പേരും ഗ്രാനൈറ്റ് ഫലകത്തിലുണ്ടായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണുമായ ദരാക്ഷന്‍ ആന്‍ഡ്രാബിയെ നീക്കം ചെയ്യണമെന്ന് കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
ഇസ്ലാം മതത്തോടുള്ള അനാദരവാണ് അശോക സ്തംഭം സ്ഥാപിച്ചതെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വിശേഷിപ്പിച്ചു, ദേശീയ ചിഹ്നം മതസ്ഥാപനങ്ങൾക്കല്ല, ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതികരിച്ചു. ഫലകം സ്ഥാപിച്ചിരിക്കുന്നത് ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്ന് വിവിധ മതസംഘടനകളും പറയുന്നു. ശ്രീനഗറിലെ ദാൽ നദിയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹസ്രത് ബാല്‍ മസ്ജിദ് കശ്മീരിലെ മദീനയെന്നാണ് അറിയപ്പെടുന്നത്. വെള്ള മാര്‍ബിളിലാണ് നിര്‍മ്മാണം. ചരിത്രപ്രാധാന്യം കൊണ്ടും മനോഹരമായ വാസ്തുരീതി കൊണ്ടും പ്രസിദ്ധമായ ഈ മസ്ജിദ് ജാതി-മത ഭേദമന്യേ കശ്മീരിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം കൂടിയാണ്. 17-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായിരുന്ന സ്വാദിഖ് ഖാന്‍ ഇവിടെ 1623ല്‍ ഭംഗിയുള്ള പൂന്തോട്ടവും നടുവില്‍ ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു. 1634ല്‍ ഇവിടം സന്ദര്‍ശിച്ച ഷാജഹാന്‍ ചക്രവര്‍ത്തി ഇതിനെ മസ്ജിദാക്കി മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. 1980 കാലത്ത് കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുല്ല ഹസ്രത്ത് ബാല്‍ മനോഹരമായി പുതുക്കിപ്പണിതു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.