15 February 2026, Sunday

Related news

February 15, 2026
February 15, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026

പുരാണത്തിലെ ദ്വാരകയെ അന്വേഷിച്ച് എഎസ്ഐ പര്യവേക്ഷണം

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2025 10:21 pm

ഗുജറാത്തില്‍ ദ്വാരകാധീശ (ശ്രീകൃഷ്ണ) ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരത്തെക്കുറിച്ചുള്ള ഐതിഹ്യ കഥകളുടെ തെളിവുകള്‍ കണ്ടെത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) തീരദേശത്തും കടലിലും പര്യവേക്ഷണങ്ങള്‍ തുടങ്ങി. എഎസ്ഐയുടെ അണ്ടര്‍വാട്ടര്‍ ആര്‍ക്കിയോളജിക്കല്‍ വിഭാഗമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അഡീഷണല്‍ ഡയറക്ടര്‍ പ്രൊഫസര്‍ അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നടത്തിയ പ്രാഥമിക ഗവേഷണത്തിന് ശേഷമാണ് പര്യവേക്ഷണം തുടങ്ങിയത്.
വാരാണസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്തിയ എഎസ്ഐ സംഘത്തെ നയിച്ചത് അലോക് ത്രിപാഠിയാണ്. ചരിത്രം, പുരാവസ്തു, സാംസ്കാരികം എന്നീ കാര്യങ്ങളാല്‍ വളരെ പ്രധാനപ്പെട്ട സ്ഥലമാണ് ദ്വാരകയെന്ന് എഎസ്ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുരാതന സാഹിത്യത്തില്‍ എന്നും ഗവേഷണ വിഷയമാണിത്. ആ പ്രാധാന്യം കണക്കിലെടുത്ത് മുന്‍കാലങ്ങളിലും ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ദ്വാരകയില്‍ പര്യവേക്ഷണവും ഗവേഷണവും നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. 

ഗവേഷണത്തിന്റെ ഭാഗമായി ദ്വാരകയുടെ കിഴക്കുഭാഗത്തെ അരുവിയായ ഗോമതിക്ക് തെക്കുഭാഗത്ത് അഞ്ചംഗ സംഘം പരിശോധന നടത്തിയതായി എഎസ്ഐ അറിയിച്ചു. മുമ്പ് പര്യവേക്ഷണം ചെയ്ത പ്രദേശങ്ങളും നിലവിലെ അവസ്ഥകളും പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ദ്വാരക, ബെറ്റ് ദ്വാരക ദ്വീപ് തീരങ്ങളിലെ പര്യവേക്ഷണ ലക്ഷ്യങ്ങളില്‍ ഗവേഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം വെള്ളത്തിനടിയിലെ പുരാവസ്തു അവശിഷ്ടങ്ങള്‍ തിരയുക, രേഖപ്പെടുത്തുക, പഠിക്കുക എന്നിവ കൂടിയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വ്യാഴാഴ്ച രാജ്യസഭയെ അറിയിച്ചു. 

പ്രശസ്തമായ പള്ളികളില്‍ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അടുത്തകാലങ്ങളിലായി ഹിന്ദുത്വ സംഘടനകള്‍ തുടര്‍ച്ചയായി അവകാശവാദങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് നടത്തിയ സര്‍വേഫലങ്ങള്‍ എഎസ്ഐയുടെ സ്വയംഭരണാവകാശം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 1991ലെ ആരാധനാലയ നിയമം, 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത് നിരോധിക്കുന്നു. എന്നിട്ടും വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ 2022ല്‍ സുപ്രീം കോടതിയും അനുമതി നല്‍കി. തുടര്‍ന്ന് 1991ലെ നിയമം ഇല്ലാതാക്കണമമെന്നാവശ്യപ്പെട്ടും നിരവധി ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.