
ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ ഗാസയില്‍ കൂട്ടകുടിയൊഴിപ്പിക്കല്‍. കര ആക്രമണത്തിന് മുന്നോടിയായി 150 വ്യോമ ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇന്നലെ മാത്രം 51 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഗാസ നഗരമധ്യം ലക്ഷ്യമിട്ട് രണ്ട് സൈനിക സംഘമാണ് നീങ്ങുന്നത്. വരും ദിവസങ്ങളില്‍ ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് ആക്രമണം നടത്തുമെന്നും സൈന്യം അറിയിച്ചു. ഭവനരഹിതരും കുടിയിറക്കപ്പെട്ടവരുമായവര്‍ താമസിച്ചിരുന്ന താല്‍ക്കാലിക ടെന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ ആക്രമണം. ഗാസ നഗരത്തിലെ കുട്ടികളുടെ ആശുപത്രിയായ രാന്‍ടിസിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലുണ്ടായിരുന്ന 80 രോഗികളില്‍ പകുതി പേരെമാത്രമാണ് പുറത്തുകടത്താനായത്. ഐസിയുവിലുള്ള നാല് കുട്ടികള്‍, എട്ട് പ്രീമെച്വര്‍ കുട്ടികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ആശുപത്രിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇസ്രയേൽ ഭീഷണിക്ക് പിന്നാലെ പതിനായിരക്കണക്കിന് പേരാണ് തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യുന്നത്. പലായനം ചെയ്യാൻ ഇസ്രയേൽ അനുവദിച്ചു കൊടുത്ത പ്രത്യേക പാത 48 മണിക്കൂർ കൂടി തുറന്നിരിക്കുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ സിറ്റിക്കൊപ്പം ദൈറുൽബലാ നഗരത്തിലേക്കും ഇസ്രായേൽ സൈന്യം നീങ്ങുന്നുണ്ട്. ഇസ്രയേൽ വംശഹത്യ അതിന്റെ പാരമ്യത്തിലെത്തിയിട്ടും ഇസ്രയേലിന് എല്ലാ പിന്തുണയും നൽകുകയാണ് യുസ്. ഈ മാസം 29ന് വൈറ്റ്ഹൗസിൽ വീണ്ടും ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച നടക്കും. അതേസമയം ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അഭ്യർഥിച്ചു.
ഇസ്രയേലിന്റെ നിർബന്ധിത ഭീഷണികളും നിരന്തരമായ ബോംബാക്രമണങ്ങളും തുടരുമ്പോഴും വടക്കൻ ഗാസയിൽ പത്ത് ലക്ഷത്തിലധികം പലസ്തീനികൾ ഇപ്പോഴും താമസിക്കുന്നുവെന്നാണ് ഗാസ ഭരണകൂടത്തിന്റെ കണക്കുകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 65,000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.