
രാജ്യത്ത് മതന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്). ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള ഹിന്ദുത്വവാദികളായ ജനക്കൂട്ടത്തിന്റെ ആക്രമണം ദിനംപ്രതി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലക്ഷ്യമിട്ട അക്രമം നടത്തുന്നവരെ ഉത്തരവാദിത്തത്തോടെ നേരിടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് റിപ്പോട്ടില്‍ ആവശ്യപ്പെട്ടു. വ്യവസ്ഥാപിതവും തുടർച്ചയായതും അതിരുകടന്നതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ ഏർപ്പെടുന്നതിന് ഇന്ത്യയെ പ്രത്യേക ആശങ്കാജനകമായ രാജ്യമായി പ്രഖ്യാപിക്കണമെന്ന് യുഎസ്‌സിഐആർഎഫ് ആറാം തവണയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ശുപാർശ ചെയ്തു.
സമാന നിര്‍ദേശമടങ്ങിയ 2025ലെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതുക്കിയ റിപ്പോര്‍ട്ടിലും ആശങ്കാജനകമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഫെബ്രുവരി ആറിന് പുറത്തിറക്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച ജനക്കൂട്ടം അദ്ദേഹത്തിന്റെ കഴുത്തില്‍ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചത് ചൂണ്ടിക്കാട്ടുന്നു. 2025 ജനുവരിയില്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ നിരവധി ആക്രമങ്ങള്‍ ഉണ്ടായതായി സംഘടനയുടെ തലവന്‍ വിക്കി ഹാര്‍ട്ട്സ്‌ലര്‍ പറഞ്ഞു.
ഒഡിഷയിൽ ഒരു വീടിനുള്ളിൽ ഞായറാഴ്ച പ്രാർത്ഥന നടത്തുകയായിരുന്ന പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ഹിന്ദുത്വ സംഘം മർദിച്ചുവെന്ന റിപ്പോർട്ടിൽ ആശങ്കാകുലരാണ്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിഴച്ച് ചാണകം തീറ്റിച്ചു. ഇന്ത്യയെ സിപിസിയായി പ്രഖ്യാപിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെടുന്നതിനെ ഇത്തരം ആക്രമണങ്ങൾ കൂടുതൽ ന്യായീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയില്‍ മഹാരാഷ്ട്രയില്‍ മതവിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച നാല് ക്രിസ്ത്യന്‍ കുടുംബംങ്ങളുടെ വീടുകള്‍ ഹിന്ദുത്വ ദേശീയവാദി ഗ്രൂപ്പുകള്‍ തകര്‍ത്തു. അതേമാസം ആന്ധ്രാപ്രദേശില്‍ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ വാഹനം തീവച്ച് നശിപ്പിക്കുയും യാത്രക്കാരെ മര്‍ദിക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ ഛത്തീസ്ഗഢില്‍ ഹിന്ദുക്ഷേത്രം അശുദ്ധമാക്കിയെന്ന് ആരോപിച്ച് ആറ് മുസ്ലിം ഭവനങ്ങള്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ അഗ്നിക്കിരയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.