11 December 2025, Thursday

Related news

November 29, 2025
July 29, 2025
July 13, 2025
June 11, 2025
April 19, 2025
April 6, 2025
April 2, 2025
March 21, 2025
March 16, 2025
February 22, 2025

കിട്ടാക്കടം: ഒരുവര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി

Janayugom Webdesk
ന്യൂഡല്‍ഹി
July 24, 2023 11:31 pm

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. അഞ്ചു വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 10.57 ലക്ഷം കോടി രൂപയാണ്. ഇതോടെ മൊത്തം നിഷ്‌ക്രിയ ആസ്തി 10 വര്‍ഷത്തെ താഴ്ന്ന നിരക്കായ 3.9 ശതമാനത്തിലെത്തി. കിട്ടാക്കടം വന്‍തോതില്‍ എഴുതിത്തള്ളിയതാണ് മൊത്തം നിഷ്‌ക്രിയ ആസ്തി കുറച്ചത്.
റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 2012–13 സാമ്പത്തിക വര്‍ഷം മുതല്‍ ആകെ 15,31,453 കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്. 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1,74,966 കോടി രൂപയായിരുന്നു കിട്ടാക്കടം എന്ന നിലയില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത്. 2021ൽ 2,02,781 കോടി രൂപയും ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വായ്പ എഴുതിത്തള്ളലിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി നിന്ന് 2023 മാർച്ചോടെ 5.55 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2018 ൽ 10.21 ലക്ഷം കോടി രൂപയായിരുന്നതാണ് പകുതിയോളമായി ചുരുങ്ങിയത്. വായ്പാ ഗഡുക്കളോ, പലിശയോ മൂന്നുമാസത്തിനുള്ളില്‍ (90 ദിവസം) അടയ്ക്കാത്ത വായ്പകളാണ് കിട്ടാക്കടമായി പരിഗണിക്കുന്നത്. ഇത്തരം കടം നിഷ്ക്രിയ ആസ്തിയായി മാറും. നിഷ്ക്രിയ ആസ്തി ബാങ്കുകളുടെ മൂലധന പരിധിക്കുള്ളില്‍ വരുന്നത് കാരണം ഇത്തരം വായ്പകള്‍ എഴുതിത്തള്ളുകയാണ് പതിവ്. 

ഇത്തരത്തിൽ എഴുതിത്തള്ളുന്ന വായ്പകൾ വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ആർബിഐ വിശദീകരിക്കുന്നുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ 30,104 കോടി രൂപയും 2022 സാമ്പത്തിക വർഷത്തിൽ 33,534 കോടി രൂപയും 2023 സാമ്പത്തിക വർഷത്തിൽ 45,548 കോടി രൂപയും മാത്രമാണ് വീണ്ടെടുക്കാനായിട്ടുള്ളതെന്നും ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Bad loans: Banks wrote off Rs 2.09 lakh crore in one year

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.