11 February 2026, Wednesday

Related news

February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

ബാലാസോര്‍ ട്രെയിന്‍ ദുരന്തം; ഉത്തരവാദി റെയില്‍വേ

Janayugom Webdesk
ഭുവനേശ്വര്‍
October 30, 2024 11:47 pm

രാജ്യത്തെ ഞെട്ടിച്ച 300 ഓളം പേരുടെ മരണത്തിനിടയാക്കിയ ബാലാസോര്‍ തീവണ്ടി അപകടത്തിന് കാരണം റെയില്‍വേയുടെ അനാസ്ഥയെന്ന് ഒഡിഷ ഹൈക്കോടതി. റെയില്‍വേയുടെ നിരുത്തരവാദപരമായ നയം കാരണമാണ് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. അപകടത്തിന് കാരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് കാട്ടി അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു റെയില്‍വേ ജീവനക്കാര്‍ക്ക് ജാമ്യം അനുവദിക്കാനും ജസ്റ്റിസ് ആദിത്യ കുമാര്‍ മൊഹപാത്ര ഉത്തരവിട്ടു. 50,000 രൂപയുടെ ബോണ്ടിന്റെയും ഇതേ തുകയുടെ തന്നെ രണ്ട് ആൾ ജാമ്യവുമാണ് അനുവദിച്ചത്.
പാളം അറ്റകുറ്റപ്പണി, സിഗ്നലിങ് സംവിധാനത്തിലെ അപര്യാപ്തത തുടങ്ങിയ യാതൊരു വിഷയത്തിലും റെയില്‍വേ ജാഗ്രത പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഗതാഗത സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുടെ വികാരം കോടതി ഉള്‍ക്കൊള്ളുന്നു. ഇത്തരം അപകടങ്ങളില്‍ തട്ടിക്കൂട്ട് അന്വേഷണ റിപ്പോര്‍ട്ടല്ല ആവശ്യം. ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
ദുരന്തം നടന്ന അതേ ഡിവിഷനിലെ ആസ്ഥാനത്ത് ഇവരെ നിയോഗിക്കരുതെന്ന് റെയിൽവേ അധികൃതരോട് നിർദേശിച്ചതടക്കം ആറ് അധിക നിബന്ധനകളും കോടതി ജാമ്യ ഉത്തരവിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ജീവനക്കാരുടെ സംഘടനകള്‍ പറഞ്ഞു. 

2023 ജൂണ്‍ രണ്ടിനാണ് രാജ്യത്തെ ഏറ്റവും വലിയ ട്രെയിനപകടം നടന്നത്. ബാഗനാഗ സ്റ്റേഷനില്‍ ഷാലിമാര്‍— ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ് പാളം തെറ്റി ബംഗളൂര്‍-ഹൗറ ട്രെയിനിലും പിന്നിട് ചരക്ക് തീവണ്ടിയിലും ഇടിച്ച് കയറുകയായിരുന്നു.
സിഗ്നലിങ് തകരാറാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുഖം രക്ഷിക്കാന്‍ റെയില്‍വേ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി സിബിഐ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് അമീര്‍ ഖാന്‍, അരുണ്‍കുമാര്‍ മഹന്ത, പപ്പു യാദവ് എന്നിവരെ അറസ്റ്റ് ചെയ്തത്. ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. ഇതാണ് ഹൈക്കോടതി തളളിക്കളഞ്ഞിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.