19 May 2024, Sunday

Related news

May 14, 2024
May 2, 2024
April 10, 2024
March 25, 2024
March 14, 2024
March 4, 2024
March 3, 2024
February 27, 2024
January 17, 2024
January 16, 2024

ബിജെപിയുടെ വിദ്വേഷ അജണ്ടയില്‍ പ്രതിഷേധം: എംഎല്‍എ പാര്‍ട്ടി വിട്ടു

web desk
കൊൽക്കത്ത
February 6, 2023 11:15 am

ബിജെപിയുടെ വിദ്വേഷ അജണ്ടയില്‍ പ്രതിഷേധിച്ച് ബംഗാളില്‍ എംഎൽഎ പാര്‍ട്ടി വിട്ടു. സുമൻ കാഞ്ചിലാൽ ആണ് ബിജെപിയില്‍ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസില്‍ ചേര്‍ന്നത്. പശ്ചിമബംഗാള്‍ നിയമസഭയിലെ 294 അംഗങ്ങളിൽ 220 പേരായിരുന്നു തൃണമൂലിനുണ്ടായിരുന്നത്. സുമൻ കാഞ്ചിലാലിന്റെ വരവോടെ ഇത് 221 ആയി ഉയര്‍ന്നു. കാഞ്ചിലാലിനൊപ്പമുള്ള ചിത്രങ്ങളടക്കം തൃണമൂലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പുറത്തുവന്നതോടെയാണ് ബംഗാളിലെ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇത് വഴിയൊരുങ്ങിയത്. ‘ബിജെപിയുടെ ജനവിരുദ്ധ നയങ്ങളും വിദ്വേഷ അജണ്ടകളും നിരാകരിച്ചുകൊണ്ട് സുമൻ കാഞ്ചിലാൽ എഐടിസി (തൃണമൂല്‍ കോണ്‍ഗ്രസ്) കുടുംബത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. ജനങ്ങളെ സേവിക്കാനുള്ള ഒരു ഉദ്ദേശ്യവും ബിജെപിക്കില്ലെന്ന സത്യം മറ്റൊരു ബിജെപി എംഎൽഎ കൂടി മനസിലാക്കിയിരിക്കുന്നു’, എന്ന് തൃണമൂലിന്റെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു. ബജറ്റ് സമ്മേളനത്തിന് തൊട്ടുമുമ്പേ കാഞ്ചിലാൽ പാർട്ടി മാറിയതാണ് രാഷ്ട്രീയ ചർച്ചക്ക് വഴിവച്ചിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാണ് കാഞ്ചിലാലിന്റെ പാർട്ടി മാറ്റമെന്നും വിലയിരുത്തലുകളുണ്ട്.

 

 

ബിജെപി പക്ഷത്തുണ്ടായിരുന്ന നിരവധി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക് മാറിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വിട്ട് തൃണമൂലിലെത്തുന്ന ആറാമത്തെ എംഎൽഎയാണ് കാഞ്ചിലാൽ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പല നേതാക്കളും തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയും മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുകയും ചെയ്തതോടെ മുകുൾ റോയ് അടക്കമുള്ള നേതാക്കൾ തൃണമൂലിലേക്ക് തിരിച്ചുവരികയും ചെയ്തു.

എംഎൽഎമാരായ കൃഷ്ണ കല്യാണി, സൗമൻ റോയ് എന്നിവരും ഇത്തരത്തിൽ തിരിച്ചെത്തിയവരില്‍ പ്രധാനികളാണ്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അർജുൻ സിങ്ങും തൃണമൂലിൽ ചേർന്നിരുന്നു. കൂടുതൽ ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പശ്ചിമ ബംഗാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബിജെപി എംഎൽഎമാരെല്ലാം കൂട്ടത്തോടെ തൃണമൂലിലേക്ക് വരാൻ കാത്തിരിക്കുകയാണെന്ന് അഭിഷേക് ബാനർജിയും പറഞ്ഞിരുന്നു. എംഎല്‍എമാരടക്കമുള്ള നേതാക്കൾ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകുന്നത് സംസ്ഥാന ബിജെപിയിൽ അസ്വസ്ഥതക്ക് വഴിവച്ചിട്ടുണ്ടെന്നാണ് എന്‍ഡിടിവി ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതല്‍ പേര്‍ ബിജെപി വിടാനൊരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. ഇത് ദേശീയ നേതൃത്വത്തെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

 

Eng­lish Sam­mury: ban­gal bjp mal Suman Kan­ji­lal Toins Tri­namool Con­gress, Reject­ing the anti-peo­ple poli­cies & hate-laden agen­da of @ BJP

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.