കേന്ദ്ര ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചകളെത്തുടർന്ന് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി രാജ്യവ്യാപകമായി 24, 25 തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു.
രണ്ട് ലക്ഷം ഒഴിവുകളിലേക്ക് നിയമനം നടത്തുക, പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, ഉഭയകക്ഷി കരാർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഏകപക്ഷീയ നിർദേശങ്ങൾ പിൻവലിക്കുക, തീർപ്പാകാത്ത പ്രശ്നങ്ങളിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും തുടർ ചർച്ചകളിലൂടെ അന്തിമപരിഹാരം കാണാമെന്നും ചീഫ് ലേബർ കമ്മിഷണർ അതുറപ്പാക്കുമെന്നുമുള്ള ധാരണകൾ മാനിച്ച് 48 മണിക്കൂർ ദേശീയ പണിമുടക്ക് മാറ്റിവയ്ക്കുവാൻ യുഎഫ്ബിയു തീരുമാനിച്ചു. അനുബന്ധ പ്രക്ഷോഭ പരിപാടികളും മാറ്റിവച്ചു.
ബാങ്കിങ് മേഖലയിലെ മുഴുവൻ ജീവനക്കാരെയും ഓഫിസർമാരേയും പ്രതിനിധാനം ചെയ്യുന്ന എഐബിഇഎ, എഐബിഓസി, എൻസിബിഇ, എഐബിഓഎ, ബിഇഎഫ്ഐ, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യൂ, എൻഒബിഒ തുടങ്ങിയ ഒമ്പത് യൂണിയനുകളുടെ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരുന്നത്.
പ്രക്ഷോഭ പരിപാടികൾ വൻവിജയമാക്കിയ ബാങ്ക് ജീവനക്കാരെയും ഓഫിസർമാരെയും പിന്തുണച്ചവരെയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ അഭിവാദ്യം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.