22 December 2025, Monday

‘ബീഫും’ സെൻസർ ബോർഡ് എന്ന കോമഡിയും

വലിയശാല രാജു
December 22, 2025 5:17 am

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) ആവേശം കത്തിനിൽക്കുമ്പോഴാണ് ‘ബീഫ്’ (Beef) എന്നൊരു സ്പാനിഷ് ചിത്രം വാർത്തകളിൽ ഇടംപിടിക്കുന്നത്. സിനിമയുടെ കലാമൂല്യം കൊണ്ടല്ല, മറിച്ച് അതിന്റെ പേര് കേട്ടപ്പോൾ ഭാരതീയ സംസ്കാരം തകരുമെന്ന് പേടിച്ച കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെയും സെൻസർ ബോർഡിന്റെയും ‘അതിബുദ്ധി’ കൊണ്ടാണ് ഈ ചിത്രം ചർച്ചയായത്.
ഇൻഗ്രിഡ് സാന്റോസ് സംവിധാനം ചെയ്ത ഈ ചിത്രം പശുവിനെക്കുറിച്ചോ ഗോമാംസത്തെക്കുറിച്ചോ പോത്തിറച്ചിയെക്കുറിച്ചോ ഉള്ളതല്ല. സ്പെയിനിലെ ബാഴ്സലോണ തെരുവുകളിൽ, തന്റെ അച്ഛന്റെ മരണശേഷം ജീവിതത്തോട് മല്ലിടുന്ന ലാറ്റി എന്ന കൗമാരക്കാരിയുടെ കഥയാണിത്. സ്പാനിഷ് തെരുവ് സംസ്കാരത്തിലെ ‘റാപ്പ് യുദ്ധങ്ങളെ’ ആണ് അവർ ‘ബീഫ്’ എന്ന് വിളിക്കുന്നത്. വാക്പോര്, തർക്കം, അല്ലെങ്കിൽ രണ്ട് വ്യക്തികൾ തമ്മിലുള്ള ആശയപരമായ പോരാട്ടം എന്നാണ് വാക്കിന് അവിടെ അർത്ഥം. ഹിപ്-ഹോപ്പ് സംഗീതത്തെ ഒരു ആയുധമാക്കി മാറ്റുന്ന പെൺകുട്ടിയുടെ മാനസിക സംഘർഷങ്ങൾ സംവിധായിക മികവോടെ അവതരിപ്പിച്ചിരിക്കുന്നു. 

സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ നടപടി ഒരു ഒന്നാന്തരം ‘കോമഡി’ ആയിട്ടാണ് സിനിമാ പ്രേമികൾക്ക് തോന്നിയത്. ‘ബീഫ്’ എന്ന വാക്ക് കേട്ടപാടെ, അതിൽ പശുവിനെ അറുക്കുന്ന ദൃശ്യങ്ങളുണ്ടാകുമെന്നും രാജ്യത്തെ ക്രമസമാധാനം തകർക്കുമെന്നും ഏതോ ‘മഹാൻ’ കണ്ടെത്തി. ഗൂഗിൾ ട്രാൻസ്‌ലേറ്റ് ചെയ്യാൻ പോലും മറന്നുപോയ ഇത്തരം ‘വിദ്വാന്മാരാണോ’ സെൻസർ ബോർഡിന്റെ തലപ്പത്തിരുന്ന് കലയെ വിലയിരുത്തേണ്ടത് എ ന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒടുവിൽ വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ അനുമതി ലഭിച്ച് ചിത്രം പ്രദർശിപ്പിച്ചപ്പോൾ കണ്ടത് നിറഞ്ഞ സദസാണ്. സിനിമ കണ്ട് പുറത്തിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞു: “ഇതിലാകെ ഉള്ള ഇറച്ചി ലാറ്റി എന്ന പെൺകുട്ടിയുടെ ചങ്കൂറ്റമാണ്!” പോരാട്ടത്തിന്റെ സംഗീതമാണിത്.
പുരുഷാധിപത്യ റാപ്പ് ലോകത്ത് ഒരു പെൺകുട്ടി തന്റെ ഇടം കണ്ടെത്തുന്നത് കണ്ട് കയ്യടികളോടെയാണ് പ്രേക്ഷകർ സിനിമയെ സ്വീകരിച്ചത്. പശുവുമായി ഒരു ബന്ധവുമില്ലാത്ത ഈ സുന്ദരമായ ചലച്ചിത്രത്തെ പേരിന്റെ പേരിൽ തടയാൻ നോക്കിയ അധികൃതരുടെ വിവരക്കേടിനോട് പുച്ഛമാണെന്നാണ് സിനിമാ പ്രേമികൾ പ്രതികരിച്ചത്. വാസ്തവത്തിൽ സെൻസർ ബോർഡിന്റെ വിലക്ക് സിനിമയ്ക്ക് വലിയ പ്രചാരമാണ് നൽകിയത്. ‘വിലക്കപ്പെട്ട കനി’ എന്ന നിലയിൽ ചിത്രം കാണാൻ ആളുകൾ ഇരച്ചെത്തി. 

ഒരു സിനിമയുടെ പേര് നോക്കി അതിന്റെ വിധി നിശ്ചയിക്കുന്നത് അക്ഷരമറിയാത്തവൻ പുസ്തകത്തിന്റെ പുറംചട്ട നോക്കി കഥ പറയുന്നതുപോലെ പരിഹാസ്യമാണ്. ‘ബീഫ്’ എന്ന സിനിമയിലൂടെ ലാറ്റി എന്ന പെൺകുട്ടി തന്റെ പ്രതിസന്ധികളെ മറികടന്നതുപോലെ, നമ്മുടെ സെൻസർ ബോർഡും ഇത്തരം ബാലിശമായ ചിന്താഗതികളിൽ നിന്ന് എന്ന് മോചനം നേടുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കലയെ കലയായി കാണാൻ കഴിയാത്തവർ സെൻസർ ബോർഡിന്റെ പടിക്ക് പുറത്ത് നിൽക്കുന്നതാണ് സിനിമയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് നല്ലത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.