20 January 2026, Tuesday

സമൂഹ മാധ്യമം ചർച്ചയാക്കി ബെന്യാമിന്റെയും കെ ആർ മീരയുടെയും സംവാദം

Janayugom Webdesk
തിരുവനന്തപുരം
February 2, 2025 8:09 pm

ഗാന്ധിജിയെ കുറിച്ചുള്ള ബെന്യാമിന്റെയും കെ ആർ മീരയുടെയും സംവാദം ചർച്ചയാക്കി സമൂഹ മാധ്യമം .മീററ്റിൽ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ വാർത്തയോടൊപ്പം കെ ആർ മീര ഫേസ് ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് സംവാദത്തിന് ആധാരം.‘തുടച്ചുനീക്കുവാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല പിന്നെയാണ് ഹിന്ദുസഭ’ എന്നായിരുന്നു മീരയുടെ കുറിപ്പ്. ഇതിനെതിരെ ബെന്യാമിൻ രംഗത്തെത്തി .കെ ആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധമെന്നും ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് മീരയുടെ പോസ്റ്റെന്നും ബെന്യാമിൻ പറഞ്ഞു .അത് ഗുണം ചെയ്യുന്നത് സംഘ്പരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞുകൊണ്ട് എഴുതുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ തുടർന്ന് നിരവധി പ്രതികരണങ്ങളും ഇരുവരും പങ്കുവെച്ചു. കോൺഗ്രസിനെ താനും വിമർശിച്ചുട്ടുണ്ടെന്നും ജനാധിപത്യത്തിന് വേണ്ടി പ്രവർത്തത്തിക്കുന്നവർ നിലനിൽക്കേണ്ടത് പ്രധാന കാര്യമാണെന്നും ബെന്യാമിൻ പിന്നീട് പറഞ്ഞു. കോൺഗ്രസ് ഗാന്ധിമൂല്യങ്ങളെ തമസ്‌ക്കരിക്കുന്നുണ്ടെന്ന അഭിപ്രായം തനിക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഗാന്ധിജിയുടെ ഓർമ്മയും പ്രസക്തിയും നിലനിർത്താൻ കോൺഗ്രസ് കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു ശ്രമവും നടത്താത്തതിനെയാണ് താൻ ചൂണ്ടിക്കാണിച്ചത് എന്നായിരുന്നു കെ ആർ മീരയുടെ പ്രതികരണം. കോൺഗ്രസിനെ സ്നേഹിക്കുന്നവരെ പ്രകോപിപ്പിക്കാൻ തന്നെയാണ് കുറിപ്പെന്നും ഗാന്ധിജിയും ഗാന്ധിജി മുന്നോട്ടു വച്ച ഗ്രാമസ്വരാജും അക്രമരാഹിത്യവും ഇല്ലെങ്കിൽ ഇന്ത്യ ഇല്ലയെന്നും അവർ പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഇടതുപക്ഷ യുവജന സംഘടനകൾ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചുവെങ്കിലും കോൺഗ്രസോ യൂത്ത് കോൺഗ്രസോ ഒരു നാല് അനുസ്‌മരണം സംഘടിപ്പിക്കുവാനോ ഗോഡ്‌സെയുടെ രാഷ്ട്രീയം തുറന്നു കാണിക്കുവാൻ ശ്രമിച്ചില്ലെന്നും നിരവധിപേർ കമന്റായി വിമർശിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.