ഉയർന്ന പരിപാലന ചെലവിൽ നട്ടംതിരിയുന്ന വെറ്റില കർഷകർക്ക് മേൽ ഇടിത്തീയായി വിലയിടിവും. മാസങ്ങൾക്ക് മുമ്പ് വരെ നൂറു രൂപയ്ക്ക് അടുത്ത് കിട്ടിയിരുന്ന ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ മുപ്പത് രൂപയും അതിൽ താഴെയുമാണ് വില ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് വീണ്ടും കുറഞ്ഞേക്കാം. മുറുക്കാനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ന്യായവില ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണിയിൽ വില സ്ഥിരതയോ ഇവർക്ക് ലഭ്യമല്ല. പത്ത് സെന്റിൽ കൃഷി ഇറക്കണമെങ്കിൽ അര ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കർഷകർ പറയുന്നു. ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ 30 രൂപയാണ് കർഷകന് ലഭിക്കുക. നാല് അടുക്കുകളിലായി 20 എണ്ണം വീതം 80 വെറ്റിലയാണ് ഒരു കെട്ടിലുള്ളത്. മാസങ്ങൾക്ക് മുമ്പ് വരെ നൂറ് രൂപയോട് അടുപ്പിച്ച് വില ലഭിക്കുമായിരുന്നു. കോവിഡ് സമയത്ത് 240 ‑300 രൂപ വരെ ലഭിച്ചിരുന്നു. ഉല്പാദനം കൂടിയതാണ് വില കുറയാൻ കാരണമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്.
നൂറ് കെട്ട് വെറ്റില വിറ്റാൽ മൂവായിരത്തോളം രൂപ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.
തൊഴിലാളികുടെ കൂലിയും പരിപാലന ചെലവും നോക്കിയാൽ ലാഭമില്ലെന്ന് കർഷകർ പറയുന്നു. വിപണിയിൽ വെറ്റിലയ്ക്ക് വില സ്ഥിരത വേണം. മാർക്കറ്റുകളിൽ പുലർച്ചയാണ് വെറ്റില വ്യാപാരം നടക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും വടക്കൻ ജില്ലകളിൽ നിന്നുമാണ് പ്രധാനമായും വ്യാപാരികൾ എത്തുന്നത്. ചുരുക്കം ചില കർഷകരിൽ നിന്ന് ഉയർന്ന വില നൽകി വാങ്ങിയ ശേഷം വിലയിടിക്കും.
പിന്നീട് എത്തുന്നവർ ഇവർ പറയുന്ന വിലയ്ക്ക് വെറ്റില നൽകി മടങ്ങുകയാണ് പതിവ്. മറ്റ് വിപണികളെപ്പോലെ വെറ്റില വിപണിയിലും സർക്കാർ നിയന്ത്രണമുണ്ടാകണമെന്ന് ആവശ്യം ഉയരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.